ലോക്ക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കും; സംസ്ഥാനത്ത് സ്ഥിതി ആശ്വാസകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെയിന്‍മെന്റ് മേഖലയാക്കി ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആര്‍ എട്ട് ശതമാനം വരെയാണെങ്കില്‍ കുറഞ്ഞ വ്യാപനമെന്നാണ് കണക്കാക്കുക. എട്ട് മുതല്‍ 20 ശതമാനം വരെ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണ് ടി.പി.ആറെങ്കില്‍ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണമേര്‍പ്പെടുത്തും. 30 ശതമാനത്തിന് മേലെയാണെങ്കില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തും.

തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍

ടി.പി.ആര്‍ 30ന് മുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ടി.പി.ആര്‍ 20നും 30നും ഇടയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ടി.പി.ആര്‍ എട്ടിനും 20നും ഇടയില്‍ ഭാഗിക ലോക്ഡൗണ്‍

ടി.പി.ആര്‍ എട്ടില്‍ താഴെ നിയന്ത്രണങ്ങളോടെ സാധാരണ പ്രവര്‍ത്തനങ്ങള്‍

കേരളത്തില്‍ ടി.പി.ആര്‍ 30ന് മുകളിലുള്ളത് 25 തദ്ദേശ സ്ഥാപനങ്ങളിലാണ്. ടി.പി.ആര്‍ 20നും 30നും ഇടയിലുള്ളത് 146 ഇടങ്ങളിലാണ്. എട്ടില്‍ താഴെ 147. എട്ടിനും 20നും ഇടയില്‍ 716 തദ്ദേശ സ്ഥാപനങ്ങളിലുമാണ്.

വ്യാവസായിക, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഇവര്‍ക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എഴ് വരെ പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തനം അനുവദിക്കും.

ജൂണ്‍ 17 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്താകെ പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി തുടരും. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങിനും നിലവിലേതു പോലെ 20 പേരെ മാത്രമേ അനുവദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top