അമേരിക്കയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്‌ ഫാസിസ്റ്റ് നടപടി: ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്‌ ഫാസിസ്റ്റ് നടപടിയാണെന്ന് ഇലക്ട്രിക് വാഹന നിര്‍മാതക്കളായ ടെസ്ലയുടെ തലവന്‍ ഇലോണ്‍ മസ്‌ക്.

വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതുമാണിതെന്ന് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു.

ലോക്ഡൗണ്‍ മൂലം കാലിഫോണിയയിലെ ടെസ്ല ഇലക്ട്രിക് കാറുകളുടെ നിര്‍മാണം നിര്‍ത്തിവെച്ചത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ഡൗണ്‍ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് എതിരായി അവരെ നിര്‍ബന്ധപൂര്‍വ്വം വീടുകളില്‍ തടവിലാക്കുന്നുവെന്നും ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്ന നടപടിയാണിതെന്നും മസ്‌ക് അഭിപ്രായപ്പെട്ടു.

ടെസ്ല മാത്രമല്ല, എല്ലാ കമ്പനികള്‍ക്കും ലോക്ഡൗണ്‍ വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും ആളുകള്‍ കോവിഡിനെ നേരിടടുമ്പോഴേക്കും മിക്ക ചെറു കമ്പനികളും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ കോപാകുലരാണെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. വീടിന് പുറത്തുപോകാന്‍ ആര്‍ക്കും അനുവാദമില്ലെന്നും അഥവാ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നുവെന്നും അതിനാല്‍ ഇത് ഫാസിസ്റ്റ് നടപടിയാണെന്നും ജനാധിപത്യമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്വാതന്ത്ര്യമല്ല, ജനങ്ങളുടെ അവകാശമായ സ്വാതന്ത്ര്യം തിരിച്ചു നല്‍കണമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

Top