ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം; ജിംനേഷ്യങ്ങളും യോഗ സെന്ററുകളും തുറക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാംഘട്ട തുറക്കലിന്റെ ഭാഗമായി ജിംനേഷ്യങ്ങള്‍ക്കും യോഗ സെന്ററുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഓഗസ്റ്റ് 5 മുതലാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇവ തുറക്കില്ല.

കൈ കഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കര്‍ശനമാക്കണം.’ ശ്വസന മര്യാദകളും കര്‍ശനമായി പാലിക്കണം. തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും തുണികൊണ്ടോ ടിഷ്യൂ കൊണ്ടോ വായയും മൂക്കും മൂടുക. ഉപയോഗിച്ച ടിഷ്യൂ ശരിയായി നീക്കം ചെയ്യുക. ഫിറ്റ്‌നെസ് സെന്ററുകളിലെ ഉപകരണങ്ങള്‍ ആറടി അകലങ്ങളിലായിരിക്കണം സ്ഥാപിച്ചിരിക്കേണ്ടത്.

65 വയസിന് മുകളിലുള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ അടച്ചുപൂട്ടിയ സ്ഥലങ്ങളിലുള്ള ജിംനേഷ്യവും യോഗസെന്ററുകളും ഉപയോഗിക്കരുത്. ഇത്തരക്കാര്‍ തുറസ്സായ സ്ഥലങ്ങള്‍ ഉപയോഗിക്കണം.

കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും പ്രത്യേക കവാടം വേണം. ദിശ അടയാളങ്ങള്‍ ചുമരുകളില്‍ പതിപ്പിക്കുകയും ചെയ്യണം. ഫിറ്റ്നെസ് സെന്ററുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബാച്ചുകളായി നിശ്ചിത സമയം അനുവദിക്കണം. ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം.

തിരക്ക് ഒഴിവാക്കല്‍ ശുചീകരണം, അണുവിമുക്തമാക്കല്‍ പ്രക്രിയ എന്നിവക്കാണ് ഇടവേളയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആളുകള്‍ തമ്മില്‍ ചുരുങ്ങിയത് ആറടി അകലം പാലിക്കണം. മാസ്‌കും മുഖാവരണവും ധരിക്കല്‍ നിര്‍ബന്ധമാണ്. വ്യായാമം ചെയ്യുന്ന ഘട്ടത്തില്‍ മാസ്‌ക് ധരിക്കുമ്പോള്‍ ശ്വസന പ്രശ്നങ്ങള്‍ക്കിടയാക്കുന്നത് തടയാന്‍ മുഖംമറകള്‍ ഉപയോഗിക്കാമെന്നും പറയുന്നു.

കൃത്യസമയങ്ങളില്‍ അണുവിമുക്ത പ്രക്രിയകള്‍ നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രോഗ ലക്ഷണങ്ങളില്ലാത്ത ആളുകളേ മാത്രമേ പ്രവേശിപ്പിക്കാവൂ, താപ പരിശോധന നടത്തണം. വന്നതും പോയതുമായ സമയം, പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആരോഗ്യ സേതു ഉപയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു.

Top