സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍; ആറ് ദിവസങ്ങളിലും കട തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം. ആഴ്ചയില്‍ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടാനുള്ള നിര്‍ദേശമാണ് ഇതില്‍ പ്രധാനം. നിലവിലുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച ദിവസം തുടരും. സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചത്. അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളില്‍ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.

ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. ആയിരം ആളുകളില്‍ എത്ര പേര്‍ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക. കൊവിഡ് രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളില്‍ വിപുലമായ ഇളവ് നല്‍കും.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയില്‍ എത്ര പൊസീറ്റീവ് കേസുകള്‍ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ദ്ധരുമായി ച!ര്‍ച്ച നടത്തിയ ചീഫ് സെക്രട്ടറി തല സമിതി പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്നത്തെ അവലോകന യോഗത്തില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങള്‍ അടച്ചിടുന്ന നിലവിലെ രീതി മാറ്റി രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രം നിയന്ത്രണം കൊണ്ടു വരാനാണ് സമിതി ശുപാര്‍ശ ചെയ്തത്. കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള സ്ഥലത്ത് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്.

Top