ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്; ലോക്ക്ഡൗണ്‍ നീട്ടുന്നത്‌ തീരുമാനമായിട്ടില്ല

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി.

അതേസമയം, മേഖല കേന്ദ്രീകരിച്ചുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പത്തനംതിട്ട അടക്കമുള്ള ആറിടത്ത് ഫലം കണ്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. പത്തനംതിട്ടയ്ക്കു പുറമേ, ആഗ്ര, ഭില്‍വാഡ, മുംബൈ, ജിബി നഗര്‍, ഈസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ ഇതുവഴി കോവിഡ് കേസുകള്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് നിലവില്‍ 4,421 കോവിഡ്-19 രോഗികളുണ്ട്. ഇതില്‍ 354 പേര്‍ക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 326 പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഐ.സി.എം.ആറിന്റെ അടുത്തിടെ പുറത്തുവന്ന പഠന പ്രകാരം, ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ കോവിഡ് ബാധിതനായ ഒരാളില്‍നിന്ന് 30 ദിവസം കൊണ്ട് 406 പേര്‍ക്കു വരെ വൈറസ് പിടിപെടാന്‍ കാരണമാകുമെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയുടെ സമയോചിതമായ ലോക്ഡൗണ്‍ നടപടികള്‍ വളരെയധികം പ്രയോജനപ്പെട്ടു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണ് കോവിഡിനെതിരായ സോഷ്യല്‍ വാക്‌സിനെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23ന് അര്‍ധരാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. അത് ഏപ്രില്‍ 14ന് അവസാനിക്കും.

Top