ലോക്ക്ഡൗണ്‍ :സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ അടുത്ത ഒരാഴ്ചയിലേക്ക് പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍. ശരാശരി രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ച് നാലു വിഭാഗമായി തിരിച്ചാണ് ഇളവുകള്‍.

ഇളവുകള്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകള്‍ തുറക്കാം. ചൊവ്വയും വ്യാഴവും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
വിഭാഗം എയിലും ബിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനംവരെ ജീവനക്കാര്‍. വിഭാഗം സിയില്‍ 25 ശതമാനം.
യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍.
തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മദ്യഷാപ്പുകള്‍ അടച്ചിടും.
തമിഴ്‌നാട്ടില്‍നിന്ന് ഇടുക്കിയിലേക്ക് വരുന്നവര്‍ക്ക് ആന്റിജന്‍ പരിശോധനാഫലം വേണം. എന്നാല്‍, തമിഴ്‌നാട്ടിലേക്ക് ദിവസവും പോയിവരാന്‍ അനുവദിക്കില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിവിഷന്‍ പരമ്പരകളുടെ ഇന്‍ഡോര്‍ ചിത്രീകരണത്തിന് അനുമതി.
ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പരീക്ഷ നടത്താം.
അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ജനസേവന കേന്ദ്രങ്ങള്‍ തുറക്കാം.

ഒന്നര മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിച്ചു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവനുവദിച്ചതോടെയാണ് രോഗസ്ഥിരീകരണ നിരക്ക് 16 ശതമാനത്തില്‍ കുറഞ്ഞ (എ, ബി വിഭാഗങ്ങള്‍) തദ്ദേശസ്ഥാപനങ്ങളിലെ ആരാധനാലയങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പ്രവേശനം അനുവദിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഒരു സമയം 15 പേര്‍ക്കാണ് പ്രവേശനം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പൂജകള്‍ മാത്രമാണുണ്ടായിരുന്നത്.

ഒരു സ്വകാര്യ ബസ് മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഒറ്റ-ഇരട്ട നമ്പര്‍ ക്രമീകരണം ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് നടപടി. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകില്ല.

Top