ലോക്ക്ഡൗണ്‍ നാലാംഘട്ടം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയതിന് പിന്നാലെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രം. മാര്‍ഗനിര്‍ദേശം വിശദീകരിക്കുന്നതിനായി ഇന്ന് രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകളും അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കില്ലെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വൈദ്യസഹായത്തിനും ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങള്‍ക്ക് മാത്രമേ വിമാനസര്‍വീസുകള്‍ നടത്താവൂ. മെട്രോ റെയിലും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്‌കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.

എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആള്‍ക്കൂട്ടങ്ങള്‍ക്കും നിലവിലുള്ള നിയന്ത്രണം തുടരും. അന്തര്‍ ജില്ലാ യാത്രകള്‍ക്കും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും അനുമതികള്‍ നല്‍കുന്നത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തീരുമാനത്തിന് വിട്ടിരിക്കുകയാണ്. യാത്രാ വാഹനങ്ങളും ബസുകള്‍ക്കും അതത് സംസ്ഥാനങ്ങളുടെ അനുവാദത്തോടെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

അന്തര്‍ ജില്ലാ യാത്രകളുടെ കാര്യത്തിലും അതത് സംസ്ഥാനങ്ങളാണ് നിലപാട് വ്യക്തമാക്കേണ്ടത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ പാടുള്ളൂ. ഈ പ്രദേശങ്ങളില്‍ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരം കടുത്ത നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും. ഇവിടങ്ങളില്‍ കഴിയുന്നവരുമായി പ്രതിരോധ ഏജന്‍സികള്‍ നിരന്തരം ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാത്രി കാലത്ത് സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള സമയത്താണ് നിയന്ത്രണം. 65 വയസിന് മുകളില്‍ പ്രായമുള്ളവരും പത്ത് വയസില്‍ താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും വീടുകള്‍ക്ക് അകത്ത് തന്നെ കഴിയണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Top