വില്‍പനകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല; തടാകത്തില്‍ തള്ളിയത് 3 ടണ്‍ തക്കാളി

മണ്ഡ്യ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യപിച്ചതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ വന്‍ നഷ്ടമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയാത്തത് കര്‍ഷകരെ വന്‍ ദുരിതത്തിലേയ്ക്കാണ് തള്ളവിടുന്നത്.

വിറ്റഴിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മണ്ഡ്യയില്‍ 3 ടണ്‍ തക്കാളിയാണ് കര്‍ഷകന്‍ തടാകത്തില്‍ തള്ളിയത്. ലോക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ തക്കാളി വില്‍പനകേന്ദ്രങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവ ചീഞ്ഞ് തുടങ്ങിയതോടെയാണ് തടാകത്തില്‍ തള്ളേണ്ടി വന്നത്.

മൈസൂരുവിലേക്ക് തക്കാളി എത്തിക്കാന്‍ വേണ്ടി ലോറിയില്‍ കയറ്റിയിരുന്നെങ്കിലും പൊലീസ് തടഞ്ഞതോടെ തിരിച്ചെത്തിച്ചു. 2 ദിവസം കൂടി കാത്തിരുന്നെങ്കിലും തക്കാളി വിറ്റഴിക്കാന്‍ കഴിഞ്ഞില്ല.


അവശ്യസര്‍വ്വീസുകളെയും ചരക്ക് ഗതാഗതത്തെയും ലോക് ഡൗണില്‍ നിന്ന് ഒഴിവാക്കി എങ്കിലും പല ലോറി ഡ്രൈവര്‍മാരും ഇതിന് തയ്യാറാകാത്തതാണ് കാരണം. പൊലീസ് വഴിയില്‍ തടയുന്നതും ദീര്‍ഘ ദീര യാത്രകളില്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഒരു കടപോലും ഇല്ലാത്തതുമാണ് ഇവരെ പിന്തിരിപ്പിക്കാന്‍ പ്രധാന കാരണം.

Top