കൊവിഡ്19 രൂക്ഷമായ ജില്ലകളില്‍ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് പുറപ്പെടും

ന്യൂഡല്‍ഹി: ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിലെ കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതല്‍ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് പുറപ്പെടും. അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം സന്ദര്‍ശനം ലക്ഷ്യം കാണുന്നില്ലെന്ന് ആദ്യമയച്ച കേന്ദ്ര സംഘം വ്യക്തമാക്കിയിരുന്നു. അതേ സമയം, 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി.20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. കേരളത്തിലൊഴികെ നേരത്തെ പ്രഖ്യാപിച്ച ഗ്രീന്‍ സോണുകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സംഘത്തിന് രൂപം നല്‍കിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സംഘത്തില്‍ രണ്ടെണ്ണം ഗുജറാത്തിലേക്കും ഓരോന്ന് വീതം തെലങ്കാന, തമിഴ്നാട്, മഹരാഷ്ട്ര എന്നിവിടങ്ങളിലേക്കുമാണ് നിയോഗിക്കുക. മുംബൈയിലേക്കും പൂനെയിലേക്കും നേരത്തെ നിയോഗിച്ച് സംഘത്തെ വിപുലീകരിച്ചാണ് മഹാരാഷ്ട്രയില്‍ നിയോഗിക്കുന്നത്. പരാതി ഉയര്‍ന്നിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന സര്‍ക്കാരിന് വേണ്ട പരിഹാരനിര്‍ദേശങ്ങള്‍ നല്‍കും.

Top