localisation in kuwait

കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ഊര്‍ജിതമാക്കി. ചില തസ്തികകളിലേക്ക് മതിയായ യോഗ്യതയുള്ള സ്വദേശി ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ മാത്രം വിദേശികളെ പരിഗണിക്കും. സ്വദേശിവല്ക്കരണം ത്വരിതപ്പെടുത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ അനസ് അസ്സാലിഹ് പറഞ്ഞു.

സിവില്‍ സര്‍വീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 18000 സ്വദേശി ഉദ്യോഗാര്‍ഥികളാണ് സര്‍ക്കാര്‍ മേഖലയില്‍ നിയമനം കാത്ത് കഴിയുന്നത്. സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകളിലും മന്ത്രാലയങ്ങളിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കിയാലേ നിലവിലെ തൊഴില്‍പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണു സിവില്‍ സര്‍വീസ് കമ്മീഷന്റെ നിലപാട്.

എല്ലാ മന്ത്രാലയങ്ങള്‍ക്കും കമ്മീഷന്‍ ഇത് സംബന്ധിച്ച് നേരത്തെ സര്‍ക്കുലര്‍ അയച്ചിരുന്നു. വിദേശികള്‍ മാത്രം ജോലി ചെയ്തു പോന്നിരുന്ന തസ്തകളില്‍ പോലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ തുടക്കമിട്ടതായും അനസ് അല്‍ സ്വാലിഹ് പറഞ്ഞു

മന്ത്രികാര്യാലയങ്ങളില്‍ നിയമോപദേഷ്ടാക്കളായി വിദേശികളെ നിയമിച്ചതിനെ കുറിച്ചുള്ള പാര്‍ലമെന്റംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സിവില്‍ സര്‍വിസ് കമ്മീഷന്റെ നിയമവ്യവസ്ഥകള്‍ അനുസരിച്ച് മാത്രമാണ് എല്ലാ നിയമ നിയമങ്ങളും നടന്നിട്ടുള്ളതെന്നും ഓരോ മന്ത്രിയുടെയും ഓഫീസില്‍ പരമാവധി അഞ്ച് വിദേശ നിയമോപദേഷ്ടാക്കളെ വീതം നിയമിക്കാമെന്നു സിവില്‍ സര്‍വീസ് ചട്ടത്തില്‍ പറയുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Top