ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 നടക്കേണ്ട സ്റ്റേഡിയത്തില്‍ വൈദ്യുതിയില്ല

ന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി20 ഇന്ന് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ നടക്കും. എന്നാല്‍ നിര്‍ണായക ഏറ്റുമുട്ടലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ന് മത്സരം നടക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. കാരണം റായ്പൂരിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ഇല്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ബാക്കി ചെലവ് കായിക വകുപ്പാണ് വഹിക്കേണ്ടത്. വൈദ്യുതി ബില്ലിന്റെ പേരില്‍ ഇരു വകുപ്പുകളും പരസ്പരം പഴിചാരുകയാണ്. ഇതോടെയാണ് ഇന്നത്തെ മത്സരത്തിന്റെ ഭാവി ഇരുട്ടിലായത്.നിലവില്‍ 200 കെവിയാണ് താത്കാലിക കണക്ഷന്റെ ശേഷി. 1000 കെവിയായി ഉയര്‍ത്തുന്നതിനുള്ള അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.

സ്റ്റേഡിയം പ്രവര്‍ത്തിപ്പിക്കാന്‍ ഈ കണക്ഷന്‍ പര്യാപ്തമല്ല. കാണികളുടെ ഗാലറിയും ബോക്‌സിലും മാത്രമേ വൈദ്യുതിയുള്ളൂ. ഫ്‌ലഡ്ലൈറ്റുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ജനറേറ്റര്‍ ആവശ്യമാണ്. സ്റ്റേഡിയത്തിന്റെ താല്‍ക്കാലിക കണക്ഷന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അപേക്ഷിച്ചിട്ടുണ്ടെന്ന് റായ്പൂര്‍ റൂറല്‍ സര്‍ക്കിള്‍ ഇന്‍ചാര്‍ജ് അശോക് ഖണ്ഡേല്‍വാള്‍ പറഞ്ഞു. എന്നാല്‍ ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം നല്‍കിയ താല്‍ക്കാലിക കണക്ഷന്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.
2009 മുതല്‍ സ്റ്റേഡിയത്തിലെ വൈദ്യുതി ബില്‍ അടച്ചിട്ടില്ല. 3.16 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഇതുമൂലം 5 വര്‍ഷം മുമ്പ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

Top