ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ലിവര്‍പൂള്‍ റയൽ മാഡ്രിഡ് മത്സരം

ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ ഓർമ്മകളുമായി റയൽ മാഡ്രിഡും ലിവർപൂളും നേർക്കുനേർ. ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ ലിവർപൂൾ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ ഇന്ന് നേരിടും. ലിവർപൂളിന്റെ മൈതാനത്ത് രാത്രി ഒന്നരയ്ക്കാണ് മത്സരം. കഴിഞ്ഞ വര്‍ഷം ലിവർപൂളിനെ ഒരു ഗോളിന് തോൽപിച്ചാണ് റയൽ ചാമ്പ്ന്‍സ് ലീഗില്‍ പതിനാലാം കിരീടം നേടിയത്.

അന്നത്തെ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരം വീട്ടാനാണ് യുർഗൻ ക്ലോപ്പും സംഘവും ഇന്നിറങ്ങുന്നത്. പ്രീമിയർ ലീഗിൽ തപ്പിത്തടയുകയാണെങ്കിലും അവസാന രണ്ട് കളിയും ജയിച്ച ആത്മവിശ്വാസത്തിലാണ് ലിവർപൂൾ. ലാ ലിഗയിൽ ബാഴ്സയ്ക്ക് പിന്നിലായ റയലിന് ചാമ്പ്യൻസ് ലീഗിൽ ജയം അനിവാര്യമാണ്.

മധ്യനിരയിലെ പ്രധാനികളായ ടോണി ക്രൂസും ഔറേലിയൻ ചുവാമെനിയും ഇല്ലാതെയാണ് റയൽ ആൻഫീൽഡിൽ എത്തിയിരിക്കുന്നത്. ഇതോടെ കാമിവിംഗയും സെബായോലും ലൂക്ക മോഡ്രിച്ചിനൊപ്പം കളി മെനയാനെത്തും. കരിം ബെൻസേമ പരിക്ക് മാറിയെത്തിയതാണ് റയലിന്റെ ആശ്വാസം. അവസാന അഞ്ചുവർഷത്തിനിടെ ഒരിക്കലേ ലിവർപൂൾ പ്രീക്വാർട്ടറിൽ പുറത്തായിട്ടുള്ളൂ.

മുന്നേറ്റനിരയില്‍ ഡാർവിൻ നുനിയസ്, കോഡി ഗാപ്കോ സഖ്യം താളം കണ്ടെത്തുന്നതാണ് ലിവർപൂളിന് പ്രതീക്ഷ നൽകുന്നത്. ആൻഫീൽഡിൽ റയലിന്റെ നാലാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരമാണിത്. ആദ്യകളിയിൽ ലിവർപൂൾ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചു. രണ്ടാം കളിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജയം റയലിനൊപ്പം. 2021ൽ അവസാനം മുഖാമുഖം വന്നപ്പോൾ ഇരുടീമും ഗോളടിക്കാതെ പിരിഞ്ഞു.

അവസാന ആറ് കളിയിൽ ലിവർപൂളിന് റയലിനെതിരെ ജയിക്കാനായിട്ടില്ല. ഇന്നത്തെ മറ്റൊരു മത്സരത്തിൽ നാപ്പാളി രാത്രി ഒന്നരയ്ക്ക് ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടുമായി ഏറ്റുമുട്ടും. ഐൻട്രാക്ടിന്റെ മൈതാനത്താണ് മത്സരം.

Top