ദീപം തെളിയിക്കല്‍: വെറുമൊരു ഫീല്‍ ഗുഡ് അവതരണമെന്ന് തരൂര്‍, പ്രഹസനമെന്ന് ഗുഹയും

ന്യൂഡല്‍ഹി: കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ച് രാത്രി വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശിതരൂരും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും.

ആളുകളുടെ വേദന, ഭാരം, സാമ്പത്തിക ഉത്കണ്ഠ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം.

‘ലോക്ഡൗണിന് ശേഷമുള്ള പ്രശ്നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവികാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം!. തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമെന്നാണ് രാമചന്ദ്ര ഗുഹ പരോക്ഷമായി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവന്റ് മാനേജ്മെന്റ് 9.0 എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്.

‘ഇവന്റ് മാനേജ്മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ട്.’ ഗുഹ ട്വീറ്ററില്‍ കുറിച്ചു.

ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് കൈവശമുള്ള ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നുമാണ് മോദി പറഞ്ഞത്.

കൊറോണയുടെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ഈ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തത്.

Top