നഷ്ടത്തില്‍ മദ്യവില്‍പ്പന നടക്കില്ല: സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞു കിടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബെവ്‌കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാനമെടുക്കാനാകില്ലെന്ന് നികുതി സെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കി.

ആവശ്യം അംഗീകരിക്കുന്നതുവരെ ബാറുകളിലൂടെയുള്ള പാഴ്‌സല്‍ വിതരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബാറുടമകള്‍. ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനും വെയര്‍ഹൗസില്‍നിന്ന് മദ്യം നല്‍കുന്ന മാര്‍ജിന്‍ വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. നിലവിലെ സ്‌റ്റോക്ക് തീരുന്ന മുറക്ക് പുതിയ സ്‌റ്റോക്ക് എടുക്കേണ്ടതില്ലെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെയും തീരുമാനം.

സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയിച്ചു. എന്നാല്‍ നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ലെന്ന് ബാറുടമകള്‍ വ്യക്തമാക്കി. മദ്യം വാങ്ങുന്ന നിരക്കിലെ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്.

Top