ലോക്ഡൗണിനു ശേഷം മദ്യവില്‍പന കുത്തനെ കുറഞ്ഞെന്ന് സര്‍ക്കാര്‍ നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ലോക്ഡൗണിന് ശേഷം മദ്യവില്‍പന കുറഞ്ഞതായാണ് കണക്കുകള്‍. 2016-17 ല്‍ വിറ്റത് 205.41 ലക്ഷം കെയ്‌സ് മദ്യവും 150.13 ലക്ഷം കേയ്‌സ് ബിയറുമായിരുന്നു എന്നാല്‍ 2020 – 21 ല്‍ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു. പുതിയ മദ്യവില്‍പനശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

മാത്രമല്ല, കൊച്ചി മെട്രോ നഷ്ടത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ സഭയെ അറിയിച്ചു. യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപ ആയി. 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ചാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനുളള നടപടികളും തുടങ്ങിയിട്ടുണ്ടെന്നും. കൊച്ചി മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്യുന്നത് 35000 പേരാണെന്നും എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 

Top