ബസ് സ്റ്റാന്റുകളില്‍ അല്ല മദ്യവില്‍പന; തീരുമാനത്തിലുറച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നില്‍ക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്റുകളില്‍ അല്ല മദ്യവില്‍പന നടത്തുകയെന്നും ബസ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ സ്ഥലം ഉണ്ടെങ്കില്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത് ആദ്യത്തെ തീരുമാനമല്ല. ഒഴിവുള്ള കടകള്‍ ആവശ്യപ്പെട്ടാല്‍ നിയമപരമായി നല്‍കേണ്ടി വരും. തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തെറ്റിദ്ധാരണ കൊണ്ടാണെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി യില്‍ ബെവ്‌കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടന്‍ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിശേഷിപ്പിച്ചത്.

ഇതിനിടെ മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി പ്രതികരിച്ചിരുന്നു. ഗതാഗതി മന്ത്രി ആന്റണി രാജുവിനെ വിമര്‍ശിച്ച കെസിബിസി, മദ്യം വാങ്ങാനെത്തുന്നവര്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുമെന്നും പറഞ്ഞു. പ്രശ്‌ന ബാധ്യതാ മേഖലയായി ബസ് ഡിപ്പോ മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

Top