മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിക്ക് സമനില

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിക്ക് സമനില. ശക്തരായ ലാ ഗാലക്സിയെ 1-1 സമനിലയില്‍ പിടിക്കുകയായിരുന്നു മയാമി. തോല്‍വി ഉറപ്പിച്ചിരിക്കെ ഇഞ്ചുറി സമയത്ത് ലിയോണല്‍ മെസ്സി നേടിയ ഗോളാണ് മയാമിക്ക് സമനില സമ്മാനിച്ചത്. നേരത്തെ, ദെജാന്‍ ജൊവേല്‍ജിക്കിന്റെ ഗോളിലാണ് ഗാലക്സി മുന്നിലെത്തിയത്. സമനില പിടിച്ചെങ്കിലും ഈസ്റ്റ് കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ് മയാമി. അഞ്ച് തവണ ചാംപ്യന്മാരായിട്ടുള്ള ഗാലക്സി വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ എട്ടാമതാണ്.

ഗാലക്സി വിജയിച്ചുവെന്ന് ഉറപ്പിച്ചിരിക്കെയാണ് മെസ്സി അവതരിച്ചത്. അതും മുന്‍ ബാഴ്സ കൂട്ടുകെട്ട് ജോര്‍ഡി ആല്‍ബയുടെ കൂടെ. ടിപ്പിക്കല്‍ മെസ്സി-ആല്‍ബ ഗോള്‍. മെസ്സിയില്‍ നിന്ന് ആല്‍ബിയിലേക്ക്. വീണ്ടും മെസ്സിയിലേക്ക്. ഇതിനിടെ ആല്‍ബ ബോക്സിലേക്ക് ഓടിക്കയറി. ഒരിക്കല്‍കൂടി മെസ്സി പന്ത് ആല്‍ബയ്ക്ക് കൊടുത്തു. അതേവേഗത്തില്‍ ആല്‍ബ തിരിച്ചുകൊടുത്തു. മെസി കാലുവച്ചതോടെ പന്ത് ഗാലക്സിയുടെ വലയില്‍. മത്സരം സമലിയില്‍.ആദ്യപാതിയില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ 75-ാം മിനിറ്റില്‍ ദെജാനിലൂടെ ഗാലക്സി മുന്നിലെത്തി. മാര്‍കോ ഡെല്‍ഗാഡോയുടെ പാസില്‍ നിന്നായിരുന്നു ദെജാന്റെ ഗോള്‍. റിക്കി പുജ് ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് മയാമി ഗോള്‍കീപ്പര്‍ കലെന്‍ഡര്‍ തടുത്തിട്ടു. എന്നാല്‍ പന്തിനോട് ഓടിയടുത്ത ഡെല്‍ഗാഡോ ദെജാന് മറിച്ചുനല്‍കി. ഒരു ടാപ് ഇന്‍ മാത്രം, ഗാലക്സി മുന്നിലെത്തി.

സൂപ്പര്‍ താരങ്ങളുടെ നിരയുണ്ടായിട്ടും മയാമിക്കെതിരെ ഗാലക്സിക്കായിരുന്നു ആധിപത്യം. 23 ഷോട്ടുകളാണ് ഗാലക്സി തൊടുത്തത്. അതില്‍ ഒമ്പതെണ്ണം ഗോള്‍ പോസ്റ്റിന് നേരെയായിരുന്നു. മയാമി 11 ഷോട്ടുകളുതിര്‍ത്തു. അഞ്ചെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. എന്നാല്‍ പന്തടക്കത്തില്‍ മയാമിയായിരുന്നു മുന്നില്‍. മയാമി നിരയില്‍ മെസിക്കൊപ്പം ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ദി ആല്‍ബ എന്നിവര്‍ ഒന്നിച്ചെത്തിയിട്ടും ആധിപത്യം കാണിക്കാനായില്ല.

Top