ഏഷ്യാ കപ്പുമായി ശ്രീലങ്കയുടെ സിംഹക്കുട്ടികൾ; പാകിസ്താനെ 23 റൺസിന് തോൽപ്പിച്ചു

ദുബായ്: പാകിസ്ഥാനെ മലർത്തിയടിച്ച് ഏഷ്യാ കിരീടം ചൂടി ശ്രീലങ്ക. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്‌സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. ലങ്കയ്ക്ക് 23 റണ്‍സിന്റെ ജയം. പ്രമോദ് മധുഷന് നാല് വിക്കറ്റ് നേടി. വാനിന്ദു ഹസരങ്കയ്ക്ക് മൂന്ന് വിക്കറ്റുണ്ട്. ലങ്കയുടെ ആറാം ഏഷ്യന്‍ കിരീടമാണിത്. രാഷ്ട്രീയ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് ഈ കിരീടം ഏറെ പ്രചോദനം നല്‍കും.

വിജലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് നാലാം ഓവറില്‍ തന്നെ ബാബര്‍ അസം (5), ഫഖര്‍ സമാന്‍ (0) എന്നിവരെ നഷ്ടമായി. പ്രമോദ് മധുഷനായിരുന്നു രണ്ട് വിക്കറ്റുകളും. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് റിസ്‌വാന്‍ (55)- ഇഫ്തിഖര്‍ അഹമ്മദ് (32) മനോഹരമായി ടീമിനെ നയിച്ചു. ഇരുവരും നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിചേര്‍ത്തു. പാകിസ്ഥാന്‍ ശക്തമായി മുന്നോട്ട് പോയികൊണ്ടിരിക്കെ മധുഷന്‍ വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. ഇഫ്തിഖര്‍ പുറത്ത്. തുടര്‍ന്നെത്തിയ മുഹമ്മദ് നവാസ് (6), ഖുഷ്ദില്‍ ഷാ (2), ആസിഫ് അലി (0) എന്നിവര്‍ക്ക് തിളങ്ങനായില്ല. ഒരോവറില്‍ രണ്ട് വിക്കറ്റ് നേടിയ ഹസരങ്കയും മത്സരം അനുകൂലമാക്കുന്നതില്‍ നിര്‍മണായക പിന്തുണ നല്‍കി. ഷദാബ് ഖാന്‍ (8) പുറത്തായതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. അവസാന പന്തില്‍ ഹാരിസ് റൗഫ് (13) ബൗള്‍ഡായി. മുഹമ്മദ് ഹസ്നൈന്‍ (8) പുറത്താവാതെ നിന്നു.

Top