പാര്‍വ്വതി എന്നോട് ചോദിച്ചു രണ്ട് മക്കളുടേയും പഠനച്ചെലവ് ഞാന്‍ ഏറ്റെടുത്തോട്ടെ?

കോഴിക്കാട്‌:കേരളക്കരയെ നിപ്പ വൈറസ് പിടികൂടിയപ്പോള്‍ നിസ്വാര്‍ത്ഥമായ മനസ്സോടെ ആതുരസേവനം നടത്തിയ ലിനി സിസ്റ്റര്‍ മണ്‍മറഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. തന്റെ ജോലിയോട് നൂറു ശതമാനം നീതി പുലര്‍ത്തി മരണത്തിന് കീഴടങ്ങിയ ലിനിയെ ഒരിക്കലും മറക്കില്ല. ആ ദുരന്തവാര്‍ത്ത അറിഞ്ഞപ്പോള്‍ ലിനിയുടെ രണ്ട് കുരുന്ന് മക്കളുടെ മുഖമാണ് ഏവരെയും ഏറെ തളര്‍ത്തിയത്.എന്നാല്‍ തന്റെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളേയും ഭര്‍ത്താവ് സജീഷിന്റെ കൈകളില്‍ ഭദ്രതയോടെ ഏല്‍പ്പിച്ചാണ് ലിനി യാത്രയായത്. ഇപ്പോഴിതാ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ച.

ലിനി മരിച്ച് മൂന്നാം ദിവസം നടി പാര്‍വതി തന്നെ വിളിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തുകയാണ് സജീഷ് ഇപ്പോള്‍. കുട്ടികളുടെ പഠന ചെലവ് താന്‍ ഏറ്റെടുത്തോട്ടെ എന്ന് പാര്‍വതി ചോദിച്ചുവെന്നും സജീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ലിനിയുടെ മരണ ശേഷം താനും മക്കളും ഒരു സിനിമയും കണ്ടിട്ടില്ല. അത് കൊണ്ട്തന്നെ ഉയരെയും കണ്ടില്ല. എന്നാല്‍ ഞാന്‍ ഉയരെ കാണും. അത് മികച്ച സിനിമ എന്നത് കൊണ്ട് മാത്രമല്ല, മറിച്ച് പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ സിനിമ കൂടിയായിരുന്നു ഉയരെ. പാര്‍വ്വതി എന്ന നടിയെക്കാളും പാര്‍വ്വതി എന്ന വ്യക്തിയെ തനിക്ക് നേരിട്ട് അറിയാമെന്നും സജീഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഉയരെ…. ഉയരെ… പാര്‍വ്വതി ……

പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല.

പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും അതിനപ്പുറം പാര്‍വ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത് ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘ സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചെലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്.

പക്ഷെ അന്ന് ഞാന്‍ വളരെ സ്നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു.

ഒരുപാട് സ്നേഹത്തോടെ പാര്‍വതി തിരുവോത്തിന് ആശംസകള്‍

Top