ഡൽഹി: കേന്ദ്ര സർക്കാറിനെ വെട്ടിലാക്കുന്ന കിടിലൻ ചോദ്യവുമായി മുൻ ഐ.പി.എസ് ഓഫീസർ സഞജീവ് ഭട്ട്.
കാശ്മീരിൽ കല്ലേറുകാരെ തടയാൻ സൈന്യം യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിവച്ച സംഭവത്തെ ഇപ്പോഴത്തെ ഉത്തരേന്ത്യൻ കലാപവുമായി താരതമ്യപ്പെടുത്തിയാണ് വിവാദ ചോദ്യം.
ആൾദൈവം ഗുർമീതിന്റെ അനുനായികൾ അഴിച്ചുവിടുന്ന കലാപം നിയന്ത്രിക്കാൻ ഗുർമീതിനെ സൈന്യത്തിന്റെ വാഹനത്തിനു മുന്നിൽ കെട്ടിവച്ച് ഓടിക്കുമോയെന്നാണ് സഞ്ജീവ് ഭട്ട് ചോദിക്കുന്നത്.
കലാപം അഞ്ച് സംസ്ഥാനങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ ഈ ഐ.പി.എസുകാരൻ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിലെ ചോദ്യം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
സൈന്യം ഇറങ്ങിയിട്ടും കലാപകാരികൾ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സഞ്ജീവ് തന്റെ പ്രതികരണവുമായി രംഗത്തിറങ്ങിയത്.
ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫീസറായ ഇദ്ദേഹമാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സർക്കാറിനെ പ്രതിക്കൂട്ടിലാക്കി സുപ്രീം കോടതിയിൽ സത്യാവാങ്മൂലം സമർപ്പിച്ചിരുന്നത്.
മോദിക്കെതിരായ തെളിവുകൾ നശിപ്പിച്ചെന്ന ഗുരുതര ആരോപണവും സഞ്ജീവ് ഭട്ട് ഉന്നയിച്ചിരുന്നു.
തുടർന്ന് ഇയാൾ ഗുജറാത്ത് സർക്കാറിന്റെ നോട്ടപ്പുള്ളിയാവുകയും 2011 – ൽ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യപ്പെടുകയും ചെയ്തു.
പിന്നീട് അനുമതിയില്ലാതെ ലീവ് എടുത്തെന്നും മറ്റും ചൂണ്ടിക്കാട്ടി സർവ്വീസിൽ നിന്നും പിരിച്ചുവിടുകയുണ്ടായി.