സംവിധായകൻ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചു; അംഗത്വം റദ്ദ് ചെയ്‍തെന്ന് ഫെഫ്‍ക

കൊച്ചി: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചതായി പൊലീസ്.പരാതിക്കാരിയായ യുവതിയുമൊത്തു ഒന്നിച്ച് താമസിച്ചിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുള്ള ഒരുക്കത്തിലാണു പൊലീസ്. അതിജീവിതയുടെ രഹസ്യമൊഴി ഇന്നു മജിസ്‌ട്രേട്ടിനു മുന്‍പില്‍ രേഖപ്പെടുത്തും.

ലിജുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയതെങ്കിലും പീഡനം നടന്നതു തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ഫ്‌ലാറ്റിലായതിനാല്‍ കേസ് അന്വേഷണച്ചുമതല തൃക്കാക്കര പൊലീസിനു കൈമാറും.

സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ രംഗത്ത് എത്തി. ‘പടവെട്ട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അറിയിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. യുവതിക്ക് പിന്തുണയുമായി സിനിമയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയും രംഗത്തെത്തി.

Top