കൊച്ചി: മലയാളം സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി.
തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍മാതാക്കളും ഏത് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് തീയറ്ററുകളും തീരുമാനിക്കട്ടെയെന്ന് ലിജോ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ലിജോ പ്രതികരിച്ചത്.
സിനിമ എവിടെ, എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാന്‍ കാഴ്ചക്കാരന് അവകാശമുണ്ട്. എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്‍ക്കും ഒരുപോലെ പ്രായോഗികമല്ല. ജീവിതം വീണ്ടെടുത്തിട്ട് പോരെ സിനിമ എന്നൊരു അഭിപ്രായവും തനിക്കുണ്ടെന്നും ലിജോ കുറിപ്പില്‍ പറയുന്നു.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് ജയസൂര്യ നായകനായ ‘സൂഫിയും സുജാതയു’മാണ് ആമസോണ്‍ പ്രൈം വഴി ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നമലയാള ചിത്രം. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന് വ്യക്തതയില്ലാത്തതിനാലാണ് പുതിയ നീക്കം. എന്നാല്‍, തിയറ്ററുകളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാല്‍ നിര്‍മാതാവ് വിജയ് ബാബുവിന്റെ ചിത്രങ്ങള്‍ക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളാ (ഫിയോക്) വിലക്ക് ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ റിലീസിങ് അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടിണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തങ്ങളുടെ സിനിമകൾ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.
ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്