മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്; നൻപകലിനെ പ്രശംസിച്ച് സത്യൻ അന്തിക്കാട്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. അടുത്തകാലത്ത് വിത്യസ്തമായ കഥാപാത്രങ്ങളുമായെത്തി മലയാളികളെ അമ്പരപ്പിക്കുന്ന മമ്മൂട്ടി, പുതിയ രൂപത്തിലും ഭാവത്തിലും സ്ക്രീനിൽ എത്തിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണ് നൻപകൽ നേരത്ത് മയക്കം എന്ന് സത്യൻ അന്തിക്കാട് കുറിക്കുന്നു. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചുവെന്നും സംവിധായകൻ കുറിച്ചു.

“നൻപകൽ നേരത്ത് മയക്കം” കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്. പണ്ട് ‘മഴവിൽക്കാവടി’യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും…. ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം”, എന്നാണ് സത്യൻ അന്തിക്കാട് നൻപകൽ നേരത്ത് മയക്കത്തെ കുറിച്ച് പറഞ്ഞത്.

 

Top