തിരുവനന്തപുരം: മിന്നലിന്റെ ദുരന്തം കുറയ്ക്കാൻ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ കർമപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇതിന്റെ ഭാഗമായി വില്ലേജ് തലത്തിൽ മിന്നൽ മുന്നറിയിപ്പ് സംവിധാനം താമസിയാതെ നടപ്പാക്കും.
മിന്നലിന് 30 മിനിറ്റ് മുൻപ് സാധ്യതാ അറിയിപ്പ് എസ്എംഎസ് വഴി ലഭ്യമാക്കാനാണു വിദഗ്ധരുടെ ശ്രമം. ഇതിന് മുന്നോടിയായി കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അതോറിറ്റി മിന്നൽ സെൻസറുകൾ സ്ഥാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഐഎംഡിയുടെ റഡാറുകളുമുണ്ട്.
പ്രകൃതിദുരന്തങ്ങളിൽ രാജ്യത്തുണ്ടാകുന്ന മരണങ്ങളിൽ 39 ശതമാനവും മിന്നലേറ്റാണ്. 2014 വരെ സംസ്ഥാനത്ത് മിന്നലേറ്റ് ശരാശരി 71 പേർ വീതം ഒരു വർഷം മരിച്ചിരുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മുന്നേറ്റവും ശാസ്ത്രീയ പ്രചാരണവും വഴി മരണത്തിന്റെ എണ്ണം കുറയ്ക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം 5 പേരാണു മിന്നലേറ്റ് മരിച്ചത്.