വിദേശവനിതയുടെ മരണം; പ്രതികള്‍ മുന്‍പും സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണ സംഘം

liga

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തിലെ പ്രതികള്‍ മുന്‍പും കണ്ടല്‍ക്കാട്ടിലെത്തിച്ച് സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.ഇതു സംബന്ധിച്ച് അന്വേഷിക്കാനായി പ്രത്യേക കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. അറസ്റ്റിലായ ഉമേഷിനെയും ഉദയനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിദേശവനിതയെ ചെന്തിലക്കരയിലെ കണ്ടല്‍ക്കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി ബോധം കെടുത്തിയതിനുശേഷം പീഡിപ്പിച്ചു കൊന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസിലെ പ്രതികളായ ഉമേഷും ഉദയനും ഇതിന് മുന്‍പും ഇതേ കാട്ടിലെത്തിച്ച് സ്ത്രീകളെ പീഡിപ്പിച്ചതായാണ് അന്വേഷണത്തിനിടെ പൊലീസിന് സൂചന ലഭിച്ചത്.

എട്ട് സ്ത്രീകള്‍ ഇവര്‍ക്ക് ഇരകളായെന്നാണ് കണ്ടെത്തല്‍. എല്ലാവരും കോവളത്തും പരിസരത്തുമുള്ളവരാണ്. എന്നാല്‍ ഭീഷണി ഭയന്ന് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പുതിയ കേസെടുത്ത് അന്വേഷിക്കാനാണ് പൊലീസിന്റെ ആലോചന.

വിദേശ വനിതയുടെ മൃതദേഹം 37 ദിവസത്തോളം കണ്ടല്‍ക്കാട്ടില്‍ കിടന്നിരുന്നു. ഈ ദിവസങ്ങളില്‍ ഉമേഷിന്റെയും ഉദയന്റെയും സുഹൃത്തുക്കളായ മൂന്ന് പേര്‍ കൂടി ഈ കാട്ടിലെത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. അവര്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടോയെന്നും അന്വേഷിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.

Top