ഇതാണ് മോനേ അന്വേഷണ മികവ്, ലിഗയുടെ ആത്മാവിനോട് നീതി പുലര്‍ത്തിയ കാക്കി . . !

മൃതദേഹം സംസ്‌ക്കരിക്കുന്നതിനു മുന്‍പ് തന്നെ കൊലയാളികളെ പിടികൂടി വിദേശ വനിതയുടെ ആത്മാവിനോട് നീതി പുലര്‍ത്തിയിരിക്കുകയാണ് കേരള പൊലീസ്.ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ വിദേശ വനിതയ്ക്ക് നേരിട്ട ക്രൂരത രാജ്യത്തെയാകെ അമ്പരപ്പിച്ച സംഭവമായിരുന്നു.ആത്മഹത്യയാണെന്ന് കരുതി എഴുതിതള്ളാനിരുന്ന കേസാണ് ഐ.ജി മനോജ് എബ്രഹാമിന്റെയും സിറ്റി പൊലീസ് കമ്മീഷണര്‍ പ്രകാശിന്റെയും ഇടപെടലിലൂടെ കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഇവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി കേരള പൊലീസിന്റെ മാനം കാത്തത്.ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ജയ്ദീവ്,അജിത്ത് (ടെമ്പിള്‍),ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഡിനില്‍, കണ്‍ടോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തില്‍ ഉള്ളത്.

വരാപ്പുഴ കസ്റ്റഡി മരണം ഉയര്‍ത്തിയ ‘വെല്ലുവിളി’ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യലിലും പൊലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.എന്നാല്‍ കര്‍ക്കശക്കാരനായ ഐ.ജി മനോജ് എബ്രഹാം നല്‍കിയ ആത്മവിശ്വാസത്തിന് മുന്നില്‍ ഈ ‘പ്രതിസന്ധികളും’ അന്വേഷണ സംഘം മറികടന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്‍പ് ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിക്കണമെന്ന ഉറച്ച നിലപാട് ഐ.ജിക്കും കമ്മീഷണര്‍ക്കും ഉണ്ടായതാണ് നടപടികള്‍ വൈകാന്‍ കാരണം.ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയായിരുന്നു ഇതിന് കാരണം.

ഒരു ചീട്ടുകളി പിടിച്ചാല്‍ പോലും നേരിട്ട് ചാനല്‍ ക്യാമറക്ക് മുന്നില്‍ വന്ന് കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്തമായി മാധ്യമ പ്രവര്‍ത്തകരോട് പോലും കൃത്യമായി അകലം പാലിച്ചായിരുന്നു ഇരുവരുടെയും ഇടപെടല്‍.അന്വേഷണ വിവരങ്ങള്‍ പുറത്ത് നല്‍കരുതെന്ന കര്‍ക്കശ നിര്‍ദ്ദേശം സംഘാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.വരാപ്പുഴ കസ്റ്റഡി മരണവും അതിന്റെ അന്വേഷണവും ഏറെ വിമര്‍ശിക്കപ്പെടുകയും സര്‍ക്കാറിനെ തന്നെ പ്രതിരോധത്തിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ തിളക്കമാര്‍ന്ന ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.

ആഴ്ചകളോളം പകലും രാത്രിയെന്നും ഭേദമില്ലാതെ കുടുംബത്ത് പോലും പോകാതെയാണ് വിദേശവനിതയുടെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പ്രത്യേക അന്വേക്ഷണ സംഘം പ്രവര്‍ത്തിച്ചത്.സംസ്ഥാന പൊലീസിലെ ഏറ്റവും കര്‍ക്കശക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായാണ് ഐ.ജി മനോജ് എബ്രഹാം അറിയപ്പെടുന്നത്.കണ്ണൂരില്‍ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്തിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.സംഘര്‍ഷ മേഖലകളില്‍ പോകാതെ എയര്‍കണ്ടീഷന്‍ ഓഫീസിലിരുന്ന് സേനയെ നിയന്ത്രിക്കുന്നതിലല്ല, നേരിട്ട് സ്‌പോട്ടില്‍ ഇറങ്ങി അക്രമികളെ നേരിടുന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി.ഐ.ജി ആയിട്ടും ഈ രീതി അദ്ദേഹം ഇതുവരെ മാറ്റിയിട്ടില്ല.

അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലത്വാനിയ സ്വദേശിയായ ലിഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാനാണ് കേരളത്തിലെത്തിയത്. ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ അവര്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആയുര്‍വേദ റിസോര്‍ട്ടിലേക്കും ചികിത്സക്കെത്തി. റിസോര്‍ട്ടിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലിഗയെ കാണാതാവുന്നത്. മാര്‍ച്ച് 14 മുതലാണ് ലിഗയെ റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. അന്ന് തന്നെ ലിഗ കൊല്ലപ്പെട്ടെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.സൂചനയോ തെളിവുകളോ പോലും ഇല്ലാതെയാണ് ലിഗ അപ്രത്യക്ഷമായത്.

സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് എലിസും, വിദേശവനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും പൊലീസിനേയും മന്ത്രിമാരേയും സമീപിച്ചു. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പോലും പ്രഖ്യാപിച്ചു. ഇതിനിടെ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വാഴമുട്ടത്തെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കോവളത്തെ കണ്ടല്‍കാടുകളിലെ വള്ളിപ്പടര്‍പ്പില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു അന്ന് ലോക്കല്‍ പൊലീസിന്റെ നിഗമനം. തല വേര്‍പെട്ട നിലയില്‍ ജീര്‍ണിച്ചായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ചതാകാം തല വേര്‍പെടാന്‍ കാരണമെന്നായിരുന്നു പോലീസിന്റെ വാദം.

ഇതിനിടെ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഉന്നത തല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് , വിദേശവനിതയുടെ സഹോദരി മുഖ്യമന്ത്രിയെ കണ്ടു. പോലീസിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ഇത് കൊലപാതകമാണന്ന സംശയവും ഉടലെടുത്തു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് തന്നെ മദ്യകുപ്പികളും സിഗരറ്റ് പാക്കറ്റുകളും ചിതറികിടന്നതാണ് സംശയത്തിനാധാരമായത്.തുടര്‍ന്നാണ് ഐജി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറിയത്.

കണ്ടല്‍കാട്ടിലേക്ക് , വിദേശവനിത പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം , വിദേശവനിതയുടേത് തന്നെയാണെന്ന് സ്ഥിരീകരികരിച്ചത്. പ്രദേശവാസികളോട് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരെ കണ്ടിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു., വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥിരമായി ഒത്തുകൂടുന്ന നാലു സമീപവാസികളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം . ചോദ്യം ചെയ്യലില്‍ ഇവരില്‍ രണ്ടു പേരില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

60edc08a-757f-4197-aaa0-314cd2a6ef74

തുടക്കത്തില്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കി കേസന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് ‘കര്‍ക്കശ’ നിലപാട് സ്വീകരിച്ചതോടെ യഥാര്‍ത്ഥ വസ്തുത പുറത്ത് വരുകയായിരുന്നു. കാട്ടിലെത്തിയ , വിദേശവനിതയ്ക്കു മയക്കുമരുന്ന് നല്‍കുകയും തുടര്‍ന്നു കൂടുതല്‍ പണം അവരില്‍ നിന്നു കൈക്കലാക്കാന്‍ ശ്രമിച്ചതുമാണ്‌ തര്‍ക്കത്തിനു കാരണമായതെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പ്രതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാതിഉറക്കത്തിലായിരുന്ന , വിദേശവനിതയെ ആദ്യം ഉമേഷ് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ഉദയനും പീഡിപ്പിക്കുകയായിരുന്നു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ , വിദേശവനിതയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത ലിഗയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായത്‌. വ്യാഴാഴ്ച പുറത്ത് വന്ന രാസപരിശോധനഫലങ്ങളും പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നതാണ്‌.

വിദേശവനിതയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്‌.ഈ സാഹചര്യത്തില്‍ കൂടിയാണ് അറസ്റ്റ്.കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്., വിദേശവനിത മരിച്ചിട്ട് ഇന്നേയ്ക്ക് 49 ദിവസം പൂര്‍ത്തിയായി. , വിദേശവനിതയുടെ ശവസംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദിവസംതന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് പൊലീസിനെയും സര്‍ക്കാരിനെയും സംബന്ധിച്ച് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം മൃതദേഹം ദഹിപ്പിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.ബി.ജെ.പി നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.


റിപ്പോര്‍ട്ട്: എം വിനോദ്‌

Top