ജീവിതശൈലീ രോഗികൾക്ക് ഇനിമുതൽ വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ ജീവിതശൈലീ രോഗികള്‍ക്ക് വൃക്കരോഗ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കും. ഒരു വര്‍ഷം കൊണ്ട് തന്നെ കേരളത്തില്‍ എന്‍സിഡി ക്ലിനിക്കുകളില്‍ എന്‍സിഡി ഫണ്ടുപയോഗിച്ച് ക്രിയാറ്റിനും ആല്‍ബുമിനും പരിശോധിക്കാനുള്ള സംവിധാനമൊരുക്കും.

വൃക്കരോഗം നേരത്തെ കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്ത് ഡയാലിസിസ് വേണ്ടി വരുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റി വയ്‌ക്കേണ്ട രോഗികളുടെ എണ്ണവും വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രതിമാസം നാല്‍പതിനായിരത്തോളം ഡയാലിസിസ് സെഷനുകളാണ് നടക്കുന്നത്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളില്‍ 10,000ത്തോളം ഡയാലിസിസുകളും നടക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 92 ആശുപത്രികളില്‍ ആരോഗ്യവകുപ്പിന് കീഴില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാണ്.

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാന വ്യാപകമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗുരുതര വൃക്ക രോഗങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വളരെ കുറവ് വരുത്താനാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top