ജീവന് ഭീഷണിയുണ്ട്; സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന കോടതിയില്‍

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ ശേഷിയുളളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന പറഞ്ഞു.

അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്ന് അവര്‍ പറഞ്ഞു. നവംബര്‍ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറഞ്ഞത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹര്‍ജി നല്‍കി.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ ആയിരുന്ന സമയത്താണ് തന്നെ ചിലര്‍ വന്ന് കണ്ടത്. അവര്‍ കാഴ്ചയില്‍ ജയില്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്നവരാണ്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ താന്‍ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെയാണ്. അവിടെ വച്ച് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ സംരക്ഷണം വേണമെന്നാണ് സ്വപ്‌നയുടെ ആവശ്യം.

Top