ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ സിബിഐക്ക് മുന്നില്‍

കൊച്ചി: ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ കൊച്ചി സിബിഐ ഓഫീസില്‍ ഹാജരായി. രാവിലെയാണ് ലൈഫ് മിഷന്‍ സിഇഒ യുവി ജോസും മറ്റു മുതിര്‍ന്ന് ഉദ്യോഗസ്ഥരും
സിബിഐ ഓഫീസിലെത്തിയത്.

ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന രേഖകകളുമായി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയും സിബിഐ ഓഫീസില്‍ ഹാജരായിട്ടുണ്ട്. ഇവരില്‍നിന്നും സിബിഐ വിശദമായി വിവരങ്ങള്‍ തേടും.

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം. ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം. ലൈഫ് മിഷന്‍ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സിബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപടാകുള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സിബിഐ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

നിലവില്‍ സിബിഐ യൂണിടാക്ക് എംഡി ജി. സന്തോഷ് ഈപ്പനെയും ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു.

Top