ലൈഫ് മിഷന്‍; ഇ.പി ജയരാജന്റെ മകന്‍ ഒരു കോടി രൂപ കൈപറ്റിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ മന്ത്രി ഇ.പി.ജയരാജന്റെ. മകനും പങ്കുണ്ടെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലൈഫ് മിഷനില്‍ ഒരു കോടി രൂപ ഇ.പി.ജയരാജിന്റെ മകന്‍ കൈപറ്റിയെന്ന ആരോപണത്തില്‍ സിപിഎം പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ.യും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നത് എന്നാണ് ഇത്രയും ദിവസം സി.പി.എം. നേതാക്കള്‍ പറഞ്ഞത്. ഇപ്പോള്‍ ഇഡിക്കെതിരെ അവര്‍ രംഗത്ത് വന്നത് അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് നീങ്ങുന്നതു കൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇ.പി.ജയരാജിന്റെ മകനെതിരെ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ തട്ടിപ്പിലും മറ്റ് സാമ്പത്തിക ഇടപെടലുകളിലും പേര് ഉയര്‍ന്നു വരുന്നതാണ് സിപിഎമ്മിന്റ വേവലാതിക്ക് കാരണം. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ തട്ടിപ്പില്‍ പാര്‍ട്ടി ചാനല്‍ തന്നെ കമ്മിഷന്‍ നാലരക്കോടിയാണെന്ന് വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപ മാത്രമാണ് കണ്ടെത്തിയത്. ഒരുകോടി കഴിച്ചുളള കമ്മീഷനില്‍ ഭീമമായിട്ടുളള തുക ഇ.പി.ജയരാജന്റെ മകനിലേക്കാണ് പോയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പരസ്യമായാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇഡി രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന സി.പി.എം. സെക്രട്ടറിയേറ്റിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top