ലൈഫ് മിഷൻ കേസ്: സിഎം രവീന്ദ്രന്റെ ഉത്തരങ്ങളിൽ വ്യക്തത തേടാൻ ഇഡി

കൊച്ചി: ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇഡി ഇന്നലെ പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി ഇഡി രവീന്ദ്രനെ വൈകാതെ വീണ്ടും വിളിക്കുമെന്നാണ് വിവരം. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രൻറെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രൻറെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായി റിമാൻഡിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻ‍ഡ് കാലാവധി പുതുക്കുന്നതിനാണ് കൊണ്ടുവരുന്നത്. ശിവശങ്കറിൻറെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി നേരത്തെ തളളിയുന്നു. ഇതിനെതിരെ ശിവശങ്കർ ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.

Top