ലൈഫ് മിഷൻ കോഴ ഇന്ന് സഭയിൽ

തിരുവനന്തപുരം : ലൈഫ് മിഷൻ കോഴക്കേസ് നിയമസഭയിൽ ഇന്ന് സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതും ഉന്നയിക്കാനാണ് നീക്കം. സഭസമ്മേളനത്തിൻറെ പേര് പറഞ്ഞ് രവീന്ദ്രൻ ഇന്നലെ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകിയതിനെയും പ്രതിപക്ഷം വിമർശിക്കും. അതേ സമയം കേന്ദ്ര സർക്കാറും അന്വേഷണ ഏജൻസികളും പാവങ്ങൾക്ക് വീട് നൽകാനുള്ള പദ്ധതി തകർക്കാൻ ശ്രമിക്കുന്നുവെന്നാകും ഭരണപക്ഷ നിലപാട്. ഇന്ധനസെസിനെതിരായ പ്രതിഷേധം ഇന്നും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.

അതിനിടെ ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും. സിബിഐ കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തെറ്റായി പ്രതി ചേർക്കുകയാണ് ഇഡി ചെയ്തതെന്നുമാണ് ശിവശങ്കറിൻറെ വാദം. 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ വാദിക്കുന്നു. എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിൻറെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് എൻഫോഴ്സ്മെൻറ് വാദം. അതേസമയം കേസിൽ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്ന് വീണ്ടും നോട്ടീസ് നൽകിയേക്കും

Top