ലൈഫ് മിഷന്‍; ഇടക്കാല വിധി സര്‍ക്കാരിന് തിരിച്ചടിയെന്ന് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത ഇടക്കാല വിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. സി.ബി.ഐയുടെ അന്വേഷണം തടയാനും എഫ്.ഐ.ആര്‍ റദ്ദ് ചെയ്യുകയുമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഇത് നടന്നില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

യൂണിടാക്കിനെതിരെ അന്വേഷണം നടക്കുമ്പോള്‍ അഴിമതിയും എഫ്.സി.ആര്‍.എ ചട്ടലംഘനവും പുറത്തുവരും. ഇത് ആത്യന്തികമായി സര്‍ക്കാരിന് ദോഷമാകും. രണ്ട് മാസം നീട്ടുമ്പോള്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. ഇത് ഇടത് സര്‍ക്കാരിന് കൂടുതല്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് വേദി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരവ് സര്‍ക്കാരിന് നേട്ടം എന്ന് പറയുന്നത് താല്‍ക്കാലിക കച്ചിതുരുമ്പിനെ പിടിവള്ളിയാക്കാന്‍ ശ്രമിക്കുന്ന ദുര്‍ബ്ബല പ്രതിരോധം മാത്രമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Top