സിപിഎമ്മിന്റെ അക്രമ സ്വഭാവത്തെ ഭയക്കുന്നില്ല, ജനരക്ഷാ യാത്രയില്‍ അമിത്ഷാ

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ അക്രമ സ്വഭാവത്തെ ബിജെപി ഭയപ്പെടുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.

കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയശേഷം 120 ഓളം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര ഓഫീസിലേക്കുള്ള ജനരക്ഷാ യാത്രയില്‍ അമിത്ഷാ പറഞ്ഞു.

ഒരു വെടിയുണ്ട ഉപയോഗിച്ച് ജീവന്‍ എടുക്കാന്‍ കഴിയും. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ശരീരങ്ങള്‍ വെട്ടിനുറുക്കുകയാണ് ഉണ്ടായത്. ഇത്തരത്തിലുള്ള, സിപിഎമ്മിന്റെ അക്രമ സ്വഭാവത്തെ ബിജെപി ഭയപ്പെടുന്നില്ലെന്നും അമിത്ഷാ പറഞ്ഞു. അമിത്ഷായ്ക്ക് ഒപ്പം ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ള നേതാക്കളും പങ്കെടുത്തു.

ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍, വരുന്ന 17ന് അമിത്ഷാ വീണ്ടും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Top