Libia- pinarayi facebook post

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികളെ തിരിച്ചു കൊണ്ടുവന്നതില്‍ അവകാശവാദം മുഴക്കുന്നത് മുഖ്യമന്ത്രിയും ബിജെപിയും നിര്‍ത്തണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

ലിബിയയുടെ ഭീകരാന്തരീക്ഷത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് തിരിച്ചെത്തിയ മലയാളി സഹോദരങ്ങളെ പരിഹസിക്കാതിരിക്കാനെങ്കിലും തയാറാകണമെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരല്‍ അനക്കിയില്ലെന്ന് ലിബിയയില്‍നിന്ന് തിരികെയെത്തിയ മലയാളികള്‍ പറഞ്ഞത് കേട്ടിട്ടും തങ്ങളാണ് എല്ലാം ചെയ്തത് എന്ന് അവകാശവാദം മുഴക്കുന്ന കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും സഹതാപമേ തോന്നുന്നുള്ളൂവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിയും അവാസ്തവം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പിണറായി പറഞ്ഞു.

തിരിച്ചെത്തിയര്‍ക്ക് കേന്ദ്രത്തിന്റെയോ കേരള സര്‍ക്കാരിന്റെയോ സഹായം കിട്ടിയിട്ടില്ല എന്ന് അവര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയാനുള്ള മര്യാദ മോദിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഉമ്മന്‍ചാണ്ടിയും കാണിക്കണമെന്നും പിണറായി പറഞ്ഞു.
മലയാളികളെ മോചിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പണം മുടക്കിയത് സംസ്ഥാനമാണെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തിനെതിരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്ത് വന്നിരുന്നു.

ആഭ്യന്തര കലാപം രൂക്ഷമായിരുന്ന ഇറാഖ്, സിറിയ, ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് മലയാളികളെ തങ്ങള്‍ തിരിച്ചു കൊണ്ടു വന്നെന്ന് സുഷമ സ്വരാജ് പറഞ്ഞു. ലിബിയയില്‍ നിന്ന് നാട്ടിലെത്തിയ മലയാളികള്‍ അടക്കമുള്ള 29 ഇന്ത്യാക്കാര്‍ക്ക് സഹായം നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്. അത് മറന്ന് മുഖ്യമന്ത്രി സംസാരിക്കരുത്. താങ്കളാണ് ഈ സംവാദം തുടങ്ങി വച്ചത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അങ്ങനെ ചെയ്തത് വെറുതെയല്ല. ഇന്ത്യാക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായിരുന്നെന്നും സുഷമ പറഞ്ഞു.

(പിണറായിയുടെ ഫേസ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണരൂപം…..)

ലിബിയയുടെ ഭീകരാന്തരീക്ഷത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് തിരിച്ചെത്തിയ മലയാളി സഹോദരങ്ങളെ പരിഹസിക്കാതിരിക്കാനെങ്കിലും ബി ജെ പി യും ഉമ്മന്‍ചാണ്ടിയും തയാറാകണം. തങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരല്‍ അനക്കിയില്ലെന്ന് ലിബിയയില്‍നിന്ന് തിരികെയെത്തിയ മലയാളികള്‍ പറഞ്ഞത് കേട്ടിട്ടും തങ്ങളാണ് എല്ലാം ചെയ്തത് എന്ന് അവകാശവാദം മുഴക്കുന്ന കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനോടും മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയോടും സഹതാപമേ തോന്നുന്നുള്ളൂ.

രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് ആര്‍ എസ് എസ് മാതൃകയില്‍ അവാസ്തവങ്ങള്‍ പറയുകയാണ് നരേന്ദ്ര മോഡി എന്നും തെളിഞ്ഞിരിക്കുന്നു. ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്തിയെന്നാണ് നരേന്ദ്രമോഡി തൃപ്പൂണിത്തുറയിലെ പ്രസംഗത്തില്‍ അവകാശപ്പെട്ടത്. സംസ്ഥാനസര്‍ക്കാര്‍ എല്ലാ നടപടിയുമെടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവകാശപ്പെട്ടു. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ മോഡിയും ഉമ്മന്‍ചാണ്ടിയും മത്സരിക്കുകയാണ്.

തിരികെയെത്താന്‍ സഹായിക്കാനാകില്ലെന്ന നിലപാട് എടുത്ത ലിബിയയിലെ ഇന്ത്യന്‍ എംബസി എല്ലാം നഷ്ടപ്പെട്ടു പ്രാണഭയവുമായി നില്ക്കുന്ന മലയാളികളോട് മര്യാദയായി പെരുമാറിയത് പോലുമില്ല എന്നാണു തിരിച്ചെത്തിയവര്‍ വിശദീകരിച്ചത്. ലിബിയയില്‍നിന്ന് സ്വന്തം ചെലവില്‍ പോകാന്‍ അവരോടു നിര്‍ദേശിച്ച ശേഷം, കേന്ദ്രം സഹായിച്ചത് കൊണ്ടാണ് എല്ലാവരും നാട്ടിലെത്തിയത് എന്ന് മേനി നടിക്കുന്നത് വഞ്ചനയാണ്. പുറംലോകവുമായി ബന്ധമില്ലാതെ ലിബിയയില്‍ കുടുങ്ങിയ തങ്ങള്‍ സഹായത്തിനായി ഇന്ത്യന്‍ എംബസി അധികൃതരെ പലതവണ കന്ടിട്ടും . കേരള സര്‍ക്കാരിനെയും നോര്‍ക്കയെയും സമീപിചിട്ടും ഒരു സഹായവും കിട്ടിയില്ല എന്നാണു മടങ്ങിയെത്തിയവര്‍ വ്യക്തമാക്കിയിട്ടുള്ളത്.
വ്യാഴാഴ്ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ 18 മലയാളികള്‍ അടക്കം 28 പേര്ക്കും കേന്ദ്രത്തിന്റെയോ കേരള സര്ക്കാരിന്റെയോ സഹായം കിട്ടിയിട്ടില്ല എന്ന് അവര്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്, ജനങ്ങളോട് മാപ്പ് പറയാനുള്ള മര്യാദ മോഡിയും സുഷമാ സ്വരാജും ഉമ്മന്‍ചാണ്ടിയും കാണിക്കണം.

Top