മെസി തിരിച്ചെത്തിയാൽ ബാഴ്സയ്ക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് ലെവന്‍ഡോസ്‌കി

ബാഴ്‌സലോണ: പിഎസ്ജിയുമായി പിരിഞ്ഞതോടെ ലിയോണല്‍ മെസി ഇനി എങ്ങോട്ടെന്ന ചോദ്യമാണ് ഫുട്‌ബോള്‍ ലോകത്തെങ്ങും. റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്ത് സൗദി ക്ലബ് അല്‍ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയും സൂപ്പര്‍താരത്തിന് പുറകെയുണ്ടെങ്കിലും ആരാധകര്‍ കാത്തിരിക്കുന്നത് മെസിയുടെ ബാഴ്‌സയിലേക്കുള്ള മടങ്ങിവരവാണ്. അതിനിടെ, മെസി തിരിച്ചെത്തിയാൽ ബാഴ്‌സലോണയ്ക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. മെസിയോടൊത്ത് കളിക്കാന്‍ താന്‍ അതീയായി ആഗ്രഹിക്കുന്നെന്നും ബാഴ്‌സലോണ സ്‌ട്രൈക്കര്‍ പറഞ്ഞു.

ബാഴ്‌സലോണ ആരാധകരുടെ അതേ ആഗ്രഹം പങ്കുവച്ചാണ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”മെസ്സി ബാഴ്‌സയിലേക്ക് മടങ്ങിവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. മെസിയോടൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നു. ഫുട്‌ബോളിനെ ആഴത്തില്‍ മനസ്സിലാക്കിയ താരമാണ് മെസി. അതിനാല്‍ അദ്ദേഹത്തിനൊപ്പം കളിക്കുക വളരെ എളുപ്പമായിരിക്കും. മെസിയുടെ മടങ്ങിവരവ് ടീമിന് ഒരു പാട് ഗുണം ചെയ്യും. അദ്ദേഹത്തിന് ബാഴ്‌സക്കായി പലതും സംഭാവന ചെയ്യാനാവും.” സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.

മെസി ക്ലബ് വിട്ടതിന് ശേഷംബാഴ്‌സയുടെ പ്രധാന താരമാണ് പോളിഷ് നായകനായ ലെവന്‍ഡോവ്‌സ്‌കി. താരത്തിന്റെ മികവിലാണ് ബാഴ്‌സ സ്പാനിഷ് കിരീടം നേടിയത്. ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ലെവന്‍ഡോസ്‌കിയും പ്ലേ മേക്കറായ മെസിയും ഒത്തുചേര്‍ന്നാല്‍ ബാഴ്‌സയ്ക്ക് ചാംപ്യന്‍സ് ലീഗ് കിരീടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് കറ്റാലന്‍ ടീമിന്റെ ആരാധകര്‍.

ഇനിയേത് ക്ലബിലേക്കെന്ന കാര്യത്തില്‍ 48 മണിക്കൂറിനുള്ളില്‍ ലിയോണല്‍ മെസ്സി തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പിഎസ്ജിയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് താരത്തിന്റെ നീക്കം. മെസിയുടെ ആദ്യ ക്ലബായ ബാഴ്‌സലോണ, സൗദി ക്ലബ് അല്‍ ഹിലാല്‍, അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി എന്നിവരാണ് സൂപ്പര്‍താരത്തിനായി രംഗത്തുള്ളത്. റെക്കോര്‍ഡ് പ്രതിഫലമാണ് അല്‍ ഹിലാല്‍ മെസിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസിക്ക് താല്‍പര്യമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയും ലാലീഗയുടെ ചട്ടങ്ങളും മൂലം ഓഫര്‍ വയ്ക്കാന്‍ ഇതുവരെ ബാഴ്‌സലോണയ്ക്ക് ആയിട്ടില്ല.

Top