ബാലൻ ദ്യോർ പുരസ്കാരം എട്ടാം തവണയും ലയണൽ മെസ്സി നേടുമെന്ന് ലെവൻഡോസ്കി

ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൻ ദ്യോർ പുരസ്കാരം എട്ടാം തവണയും അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി നേടുമെന്ന് പോളണ്ടിന്റെ ബാഴ്സലോണ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി. ലോകകപ്പ് വിജയത്തോടെ മെസ്സി എംബാപ്പെയേക്കാൾ മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൈനലിൽ രണ്ട് ഗോൾ നേടുകയും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ നേടുകയും ചെയ്ത മെസ്സി ടൂർണമെന്റിൽ ഏഴ് ഗോളും മൂന്ന് ​അസിസ്റ്റും നേടിയിരുന്നു. ലോകകപ്പിൽ ലെവൻഡോസ്സി നയിച്ച പോളണ്ട് അർജന്റീനയോട് രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു.

‘‘തീർച്ചയായും ഒരേ ക്ലബിൽ കളിക്കുന്ന മറ്റൊരാൾ കൂടി എതിരാളിയായി ഉണ്ടായിരിക്കാം. എന്നാൽ, ഈ സീസണിലെ വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമായിരിക്കും. ഇതിൽ മെസ്സി ഒന്നാമതാണ്’’, ലെവൻഡോസ്കി ഒരു അഭിമുഖത്തിൽ പറഞ്ഞു.സീസണിൽ പി.എസ്.ജിക്കായും മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. 19 മത്സരങ്ങളിൽ 12 ഗോൾ നേടുകയും 14 ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

Top