കെ റെയിലിനെതിരെ കാനം രാജേന്ദ്രന് സിപിഐ നേതാക്കളുടെ മക്കളുടെ കത്ത്

തിരുവനന്തപുരം: കെ റെയിലിനെ പിന്തുണയ്ക്കുന്ന സിപിഐ തീരുമാനത്തിനെതിരെ കാനം രാജേന്ദ്രന് കത്തെഴുതി സിപിഐ മുന്‍ നേതാക്കളുടെ മക്കള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളുടെ മക്കളാണ് കെ റെയിലിനെ എതിര്‍ത്ത് കത്തുമായി രംഗത്തെത്തിയിരിക്കുന്നത്.

സി അച്യുതമേനോന്‍, എന്‍ ഇ ബലറാം, പി ടി പൂന്നൂസ്, കെ ദാമോദരന്‍, കെ മാധവന്‍, റോസമ്മ പുന്നൂസ്, സി ഉണ്ണിരാജ, എം എന്‍ ഗോവിന്ദന്‍ നായര്‍, പൊടോര കുഞ്ഞിരാമന്‍ നായര്‍, കെ ഗോവിന്ദപ്പിള്ള, കാമ്പിശേരി കരുണാകരന്‍, പുതുപ്പള്ളി രാഘവന്‍, വി വി രാഘവന്‍, പവനന്‍, പി.രവീന്ദ്രന്‍, ശര്‍മ്മാജി, എന്നീ പതിനാറ് മണ്‍മറഞ്ഞ നേതാക്കന്മാരുടെ മക്കളാണ് കത്തിന് പിന്നില്‍

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയായി ഇപ്പോഴും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സി പിഐ എന്ന മഹത്തായ ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വര്‍ത്തമാന കാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് കത്തെഴുതാന്‍ കാരണം. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും നിലവിലെ സര്‍ക്കാരിന്റെ തുടക്കകാലത്തും എതിര്‍പ്പ് രേഖപ്പെടുത്തേണ്ട നിര്‍ണ്ണായക ഘട്ടങ്ങളില്‍ അതിന് തയ്യാറായിരുന്ന പാര്‍ട്ടി എന്നാല്‍ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന കെ റെയില്‍ പദ്ധതി വിഷയത്തില്‍ എടുത്ത നിലപാട് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് കത്തില്‍ ആരോപിക്കുന്നു.

കെ റെയില്‍ പോലെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണമനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം വരുമ്പോള്‍ വിപുലമായ ഒരു ചര്‍ച്ചയും കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നിലപാടെടുക്കുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ ജനകീയ വികാരം അവഗണിച്ചുകൊണ്ടുള്ള സിപിഎം നിലപാടിനൊത്ത് നില്‍ക്കാന്‍ സിപിഐയ്ക്ക് ഒരു ബാധ്യതയുമില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും 21 പേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. സി അച്യുതമേനോന്റെ മകന്‍ വി രാമന്‍ കുട്ടി, കെ ദാമോദരന്റെ മകന്‍ കെ പി ശശി അടക്കം 21 പേരാണ് കാനത്തിന് അയച്ച സംയുക്ത കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

Top