അടഞ്ഞുകിടക്കുന്ന വാതില്‍ അടഞ്ഞുതന്നെ കിടന്നോട്ടെ:എസ് രാജേന്ദ്രന്‍

ദേവികുളം: ഇനി സിപിഐഎമ്മിലേക്കില്ലെന്ന് വ്യക്തമാക്കി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയുമായി രണ്ടു വര്‍ഷമായി അകന്നുനില്‍ക്കുകയാണ് അദ്ദേഹം. അടഞ്ഞുകിടക്കുന്ന വാതില്‍ അടഞ്ഞുതന്നെ കിടന്നോട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ഉപദ്രവിക്കാന്‍ ശ്രമിക്കരുത്. ഉപദ്രവിച്ചാല്‍ മറ്റു വഴി തേടേണ്ടി വരും. തനിക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശി വ്യാജ തെളിവുകളുണ്ടാക്കിയതായും രാജേന്ദ്രന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രാജേന്ദ്രനെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂന്നു തവണ എംഎല്‍എയായിരുന്നു രാജേന്ദ്രന്‍.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ രാജേന്ദ്രന്റെ ബിജെപി പ്രവേശനം സംബന്ധിച്ച പ്രചാരണം വ്യാപകമായിരുന്നു. ചെന്നൈയില്‍ നിന്ന് ബിജെപി ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടില്‍ വന്നു കണ്ടു ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. മൂന്നാറിലെ തോട്ടം മേഖലയില്‍ രാജേന്ദ്രനു സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണു ബിജെപിയുടെ ലക്ഷ്യം. ഇതിനായി പാര്‍ട്ടിയിലെ സ്ഥാനങ്ങളും വാഗ്ദാനം നല്‍കിയിരുന്നും എന്നാണ് വിവരം.ഇതറിഞ്ഞതോടെ സിപിഐഎം നേതാക്കളും രാജേന്ദ്രനെ നേരില്‍ വന്നു കണ്ടു. ജനുവരി 24നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഫെബ്രുവരി 9നു ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും രാജേന്ദ്രനെ കണ്ടു സംസാരിച്ചിരുന്നു.

പാര്‍ട്ടി അം?ഗത്വം പുതുക്കാന്‍ താല്‍പര്യമില്ലെന്ന് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ചതിയന്മാര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സിപിഐഎമ്മില്‍ താന്‍ തുടരരുതെന്ന് കെ വി ശശി ആഗ്രഹിക്കുന്നെന്നുമാണ് രാജേന്ദ്രന്‍ പറഞ്ഞത്. രാജേന്ദ്രനെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിപിഐഎമ്മിലേക്ക് ഇനിയില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന.

Top