‘വൈറലാകാനുള്ള ടിപ്സ് പറഞ്ഞു തരാം’;റീല്‍സ് ഫെയിം വിനീത് സ്ത്രീകളെ വലയിലാക്കിയത് ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിയെ ബലാത്സം​ഗം ചെയ്ത കേസിൽ അറസ്റ്റിലായ റീൽസ് താരം വിനീതിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോ​ഗം ചെയ്യുന്നതിനായി ഉപയോ​ഗിച്ചെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. മീശ ഫാൻ ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാള്‍ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെണ്‍കുട്ടികളെ സമീപിക്കുന്നത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി വ്യക്തമായി. സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. കലാരംഗത്തുള്ളവരേയും പെൺകുട്ടികളേയുമായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിരവധി ആരാധകരുള്ളത് കൊണ്ട് തന്നെ ഇയാളുടെ വലയിൽ പെൺകുട്ടികളും യുവതികളും പെടുകയായിരുന്നു. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

Top