പുള്ളിപ്പുലിയെ ഭക്ഷിച്ച സംഘം നേരത്തെയും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തല്‍

മാങ്കുളം: പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് കഴിച്ച സംഘം മുന്‍പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തല്‍. ഇവര്‍ നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെ മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

വിനോദിന്റെ കൃഷിയിടത്തിലാണ് പുലിക്കുവേണ്ടി കുടുക്കുവെച്ചത്. കെണിയില്‍വീണ പുലിയെ കൊന്ന് ഇറച്ചിയാക്കി ഭക്ഷിച്ചു. തോലും പല്ലും നഖവും വില്പനയ്ക്ക് മാറ്റി. ആറുവയസ്സ് വരുന്ന പുലിക്ക് 50 കിലോ തൂക്കമുണ്ടെന്നാണ് പറയുന്നത്. ഒന്നാംപ്രതി വിനോദാണ് എല്ലാത്തിനും നേതൃത്വം നല്‍കിയത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

 

Top