പത്തനംതിട്ട വീണ്ടും പുലിപ്പേടിയിൽ; കഴിഞ്ഞ ദിവസം നാട്ടുകാർ കണ്ടത് 3 പുലികളെ, നിരീക്ഷിക്കുമെന്ന് വനം വകുപ്പ്

പത്തനംതിട്ട: കൂടലിൽ വീണ്ടും പുലിയിറങ്ങി. 3 പുലികളെ കഴിഞ്ഞ ദിവസം കണ്ടുവെന്ന് നാട്ടുകാർ പറയുന്നു. കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ പശുക്കുട്ടിയെ കൊന്ന്‌ തിന്നത്‌ പുലി തന്നെയെന്ന്‌ ഉറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത്‌ പുലിയെ കണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിനോട് ചേർന്ന തൊഴുത്തിൽ നിന്നും പശുക്കുട്ടിയെ പിടിച്ചത് പുലിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. ഇഞ്ചപ്പാറ വെള്ളമൊഴുക്കും പാറയിൽ ബാബുവിന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിയിരുന്ന പശുക്കിടാവിനെയാണ്‌ പുലി കൊന്ന്‌ തിന്നത്‌.

കാണാതെ പോയ പശുക്കുട്ടിക്കായി നടത്തിയ തെരച്ചിലിൽ പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്നും അധികം ദൂരത്തല്ലാതെ റബർ തോട്ടത്തിലാണ് അവശിഷ്ടങ്ങൾ കണ്ടത്. വ്യാഴാഴ്ച രാത്രിയിൽ പശുക്കിടാവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പുലി വന്ന് മൃഗാവശിഷ്ടം തിന്നതായി വീട്ടുകാർ പറയുന്നു. ഒന്നിലധികം പുലികളുണ്ടെന്നാണ്‌ വീട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന്‌ പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചു. ക്യാമറകൾ പരിശോധിക്കുമെന്ന് വനവകുപ്പ് പറയുമ്പോഴും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

സമീപത്തെ വീടിന്റെ ടെറസിൽ പുലിക്കായി കാത്ത്‌ നിന്ന നാട്ടുകാരും പുലിയെ കണ്ടിട്ടുണ്ട്‌. കഴിഞ്ഞ ദിവസം രാത്രിയിൽ മൃഗാവശിഷ്ടം കിടന്ന സ്ഥലത്താണ്‌ പുലി വീണ്ടും വന്നത്‌. ഒന്നിലധികം പുലിയുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. ഇതോടെ ജനങ്ങളുടെ സംശയം ശരിയാണെന്ന് തെളിഞ്ഞു. പ്രദേശത്ത് പുലിയെ കുടുക്കാൻ കൂട് എത്തിച്ചു. പ്രദേശത്ത്‌ വനം വകുപ്പിന്റെ രാത്രികാല നിരീക്ഷണം ശക്തിപ്പെടുത്തിയതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.

Top