lekshmi nair removed with consent from governing council

തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റ് എസ്എഫ്‌ഐക്ക് ഒപ്പിട്ട് നല്‍കിയ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ ഗവേണിംങ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ.

വിദ്യാര്‍ത്ഥി സമരരംഗത്തുള്ള പെണ്‍കുട്ടികളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം വിളിച്ച യോഗത്തില്‍ ഇത്തരമൊരു തീരുമാനമില്ലന്നായിരുന്നു വാദിച്ചിരുന്നത്. സമരരംഗത്തുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാടും ഇതു തന്നെയായിരുന്നു.

ജില്ലാ ഭരണകൂടം വിളിച്ച യോഗത്തില്‍ മാനേജ്‌മെന്റ് ഇതു സംബന്ധമായ രേഖ ഹാജരാക്കാതിരുന്നതിനാല്‍ എസ്എഫ്‌ഐയുടെ സമരം തട്ടിപ്പാണെന്നും വ്യാപകമായ പ്രചരണവുമുണ്ടായി.

ഈ സാഹചര്യത്തിലാണ് ലക്ഷ്മി നായരെ മാറ്റിയത് ഗവേണിംങ് കൗണ്‍സിലിന്റെ അംഗീകാരത്തോട് കൂടിയാണെന്ന് ഡയറക്ടര്‍ നാരായണന്‍ നായര്‍ തന്നെ മിനിറ്റ്‌സ് സഹിതം ജില്ലാ ഭരണകൂടത്തിന് തെളിവുകള്‍ കൈമാറിയിരിക്കുന്നത്.

ലക്ഷ്മി നായര്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരുമെന്നുള്ള പ്രചരണം പൊളിഞ്ഞതിനാല്‍ ഇനി സമരം ‘ക്ലച്ച് ‘ പിടിക്കില്ലന്ന അഭിപ്രായത്തിലാണ് മാനേജ്‌മെന്റ്.

തുടര്‍ന്നും ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അതിന് വഴങ്ങേണ്ടതില്ലന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. മാറ്റി നിര്‍ത്താന്‍ തന്നെ എത്രമാത്രം ശ്രമിച്ചിട്ടാണ് നടന്നതെന്ന് സമരക്കാര്‍ക്ക് അറിയില്ലന്നാണ് ഭരണസമിതിയിലെ ഒരു പ്രധാനിയുടെ പ്രതികരണം.

അതേസമയം ഒത്ത് കളിയുടെ ഭാഗമായാണ് സമരം അവസാനിപ്പിച്ചതെന്ന പ്രചരണത്തിന്റെ മുന ഇപ്പോഴത്തെ നടപടിയിലൂടെ പൊളിഞ്ഞതില്‍ എസ്എഫ്‌ഐയും ഹാപ്പിയാണ്.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും നേടി തന്നെയാണ് സമരം എസ്എഫ്‌ഐ അവസാനിപ്പിച്ചതെന്ന് സംസ്ഥാന നേതൃത്വം ചൂണ്ടികാട്ടി.

എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമല്ലാതെ സമരം അവസാനിപ്പിക്കില്ലന്നാണ് സമരരംഗത്തുള്ള കെ എസ് യു, എഐഎസ്എഫ്, എബിവിപി, എംഎസ്എഫ് സംഘടനകള്‍ വ്യക്തമാക്കുന്നത്. ജില്ല ഭരണകൂടവുമായി ഇനി ചര്‍ച്ചക്കില്ലന്നും നേതാക്കള്‍ പറഞ്ഞു.

Top