നിയമസഭാ കയ്യാങ്കളി; തുടരന്വേഷണം വേണമെന്ന ആവശ്യം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന മുന്‍ വനിതാ എംഎല്‍എമാരുടെ ആവശ്യം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ വിചാരണ നീട്ടാനുള്ള നീക്കമാണ് മുന്‍ വനിതാ എംഎല്‍എമാരുടെ ഹര്‍ജിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് വാദിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹര്‍ജിക്കാരും കോടതിയോട് ആവശ്യപ്പെട്ടു.

മുന്‍ എംഎല്‍എമാരായ ബിജിമോളും ഗീതാ ഗോപിയുമാണ് ഹര്‍ജി നല്‍കിയത്. കേസിനാധാരമായ പ്രശ്‌നം നടക്കുമ്പോള്‍ പ്രതിപക്ഷത്തായിരുന്നു ബിജിമോളും ഗീതാ ഗോപിയും. ഇവരുടെ ഹര്‍ജിക്കെതിരെ കെപിസിസി തടസ്സ ഹര്‍ജി നല്‍കി നല്‍കിയിട്ടുണ്ട്. ഹര്‍ജി അനുവദിക്കരുതെന്നും തള്ളണമെന്നുമാണ് കെപിസിസിയുടെ ആവശ്യം. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് തടസ്സ ഹര്‍ജി നല്‍കിയത്.

സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന് മുന്‍ എംഎല്‍എമാരായ ബിജിമോളും ഗീതാ ഗോപിയും ആരോപിക്കുന്നുണ്ട്. എന്നാല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസില്‍ മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.

 

 

Top