എം.എൽ.എയുടെ നിയമ ലംഘനങ്ങൾ ; ആർ.ഡി.ഒയുടെ പരിശോധന ചൊവ്വാഴ്ച

നിലമ്പൂര്‍: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ നിയമം ലംഘിച്ച് മലയിടിച്ച് കാട്ടരുവിയില്‍ തടയണ കെട്ടിയതിലും എം.എല്‍.എയുടെ ഭാര്യാ പിതാവ് അനുമിതിയില്ലാതെ റോപ് വേ പണിതതിലും ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ഥലപരിശോധന ചൊവ്വാഴ്ച.

രാവിലെ 11നാണ് ഇറിഗഷന്‍ എസ്‌കിക്യുട്ടീവ് എന്‍ജിനീയര്‍. പി.ഡബ്യൂ.ഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ്, പഞ്ചായത്ത് എന്‍ജിനീയര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരുമായി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ കെ. അജീഷ് സംയുക്തസ്ഥലപരിശോധന നടത്തുക.

എം.എല്‍.എയുടെ രണ്ടാം ഭാര്യയുടെ പിതാവ് അബ്ദുല്‍ലത്തീഫ്, പരാതിക്കാരന്‍ വിനോദ് എന്നിവരോട് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

നിയമവിരുദ്ധമെന്നു കണ്ടെത്തിയ തടയണ പൊളിച്ചു നീക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നേരത്തെ ആര്‍.ഡി.ഒയുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കളക്ടര്‍ ഡോ. ആരുണ്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സെപ്തംബര്‍ 14ന് സംയുക്തസ്ഥലപരിശോധന നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും ആര്‍.ഡി.ഒയുടെ സ്ഥലം മാറ്റമുണ്ടായതോടെ പരിശോധന അട്ടിമറിക്കുകയായിരുന്നു.

ആര്‍.ഡി.ഒയുടെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന ഡോ. അരുണിനെ കൊണ്ടോട്ടി വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് ചുമതലയിലേക്കു മാറ്റുകയായിരുന്നു. പകരം കെ. അജീഷ് ആര്‍.ഡി.ഒയായി സ്ഥലം മാറിയെത്തി.

സ്ഥലം വാങ്ങാനുള്ള വില്‍പ്പന കരാര്‍ എഴുതി ഭൂമി കൈവശപ്പെടുത്തിയ ശേഷമാണ് പി.വി അന്‍വര്‍ എം.എല്‍.എ വനഭൂമിയിലേക്കു പോകേണ്ട കാട്ടരുവി തടയണകെട്ടി തടഞ്ഞത്.

2015 ഏപ്രില്‍ ആറിനാണ് ചീങ്കണ്ണിപ്പാലിയിലെ 3.23 ഹെക്ടര്‍ (എട്ട് ഏക്കര്‍) മലവാരം പോരൂര്‍ വില്ലേജ്, ചാത്തങ്ങോട്ടുപുരം സുരേഷ് നമ്പൂതിരി, നിഷ നമ്പൂതിരി എന്നിവര്‍ക്ക് കേവലം ഒരു ലക്ഷം അഡ്വാന്‍സ് നല്‍കിയാണ് ഏക്കറിന് 12.50 ലക്ഷം രൂപ വില നിശ്ചയിച്ച് പി.വി അന്‍വര്‍ കരാര്‍ ഒപ്പുവെച്ചത്.

തുടര്‍ന്ന് മലയിടിച്ച് കാട്ടരുവി തടയണകെട്ടി തടയുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 500 മീറ്റര്‍ ഉയരത്തില്‍ പരിസ്ഥിതി ലോല പ്രദേശത്ത് മലയിടിച്ച് കാട്ടരുവിയില്‍ തടയണ കെട്ടിയ നിര്‍മാണ പ്രവൃത്തി തടയണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ റിപ്പോര്‍ട്ടു നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നു.

തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏറനാട് തഹസില്‍ദാര്‍ വിശദ സ്ഥലപരിശോധന നടത്തി തയ്യാറാക്കിയ 2016 ജനുവരി 15-ലെ റിപ്പോര്‍ട്ടില്‍ പി.വി അന്‍വറാണ് നിയമവിരുദ്ധമായി മലയിടിച്ച് തടയണ നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.

മൈനിങ് ജിയോളജി വിഭാഗത്തിന്റെ അനുമതി വാങ്ങുകയോ, റോയല്‍റ്റിയോ പിഴയോ സര്‍ക്കാരിലേക്ക് അടക്കുകയോ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നിര്‍മ്മാണ അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടികാട്ടിയിരുന്നു.

അന്‍വര്‍ കരാര്‍ പ്രകാരം ഒരു വര്‍ഷവും ഏഴു മാസവും കൈവശം വെച്ച ഭൂമിയിലെ തടയണ പൊളിച്ചു നീക്കാന്‍ കളക്ടര്‍ നടപടിയെടുത്തതോടെയാണ് രണ്ടാം ഭാര്യയുടെ പിതാവായ കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ റോഡിലെ ഹഫ്സ മഹലിലെ സി.കെ അബ്ദുല്‍ലത്തീഫിന്റെ പേരില്‍ 2016 നവംബര്‍ 26ന് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്.

തുടര്‍ന്ന് റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് ബില്‍ഡിങ് പെര്‍മിറ്റ് നേടിയ ശേഷം ഇവിടെ നിയമവിരുദ്ധമായി റോപ് വേ പണിയുകയായിരുന്നു.

അനുമതിയില്ലാതെ അനധികൃതമായി പണിത റോപ് വേ പൊളിച്ചുനീക്കാന്‍ സി.പി.എം ഭരിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സി.കെ അബ്ദുല്‍ലത്തീഫിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിലും തുടര്‍നടപടി നിലച്ചിരിക്കുകയാണ്.

കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ പ്രകാരം അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ള കേരളത്തിലെ 3 ശതമാനം സ്ഥലങ്ങളില്‍പെട്ട ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് എം.എല്‍.എ ഡാമും റോപ് വേയും കെട്ടിയത്. ഇവിടെ 20 ഡിഗ്രി ചെരുവില്‍ മഴക്കുഴിപോലും പാടില്ല. ചീങ്കണ്ണിപ്പാലി മലവാരത്തിനോടു ചേര്‍ന്നുള്ള ഈങ്ങാപ്പാലി മലയില്‍ കഴിഞ്ഞ മാസമുണ്ടായ കനത്തമഴയില്‍ ഉരുള്‍പൊട്ടി ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായിരുന്നു.

തടയണ പൊട്ടിയാല്‍ താഴ്വാരത്തുള്ള ആദിവാസി കോളനികളിലും കൃഷിയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളുണ്ടാകും.

Top