ലബനനില്‍ ജീവിച്ചിരുന്ന 900 സിറിയന്‍ അഭയാര്‍ഥികള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി

സിറിയ: ലബനനില്‍ ജീവിച്ചിരുന്ന 900 സിറിയന്‍ അഭയാര്‍ഥികള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. മസ്‌ന അതിര്‍ത്തി കടന്നാണ് ഇവര്‍ സിറിയയിലേക്ക് പ്രവേശിച്ചത്. ലബനന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് അഭയാര്‍ഥികളുടെ തിരിച്ചു വരവ് സാധ്യമാക്കിയത്.

ലബനനിലെ അര്‍സലില്‍ കഴിയുന്ന അഭയാര്‍ഥികളാണ് സിറിയയിലേക്ക് തിരിച്ചെത്തിയത്. ബസുകളടക്കം വിപുലമായ സൗകര്യങ്ങളാണ് സിറിയക്കാരുടെ തിരിച്ച് വരവിനായി ലബനനന്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ഒരു മാസത്തിനിടെ സിറിയയിലേക്ക് മടങ്ങുന്ന നാലാമത്തെ സംഘമാണ് ഇത്.

400 പേരടങ്ങുന്ന ആദ്യ സംഘം കഴിഞ്ഞ മാസം 28ന് അര്‍സലില്‍ നിന്നും ഖലീമൗണിലേക്ക് വാദി ഹമൈദ് വഴി ജന്മനാട്ടില്‍ തിരിച്ചെത്തിയിരുന്നു. 400 പേരടങ്ങുന്ന രണ്ടാമത്തെ സംഘം ഈ മാസം 7ന് അര്‍സല്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും സിറിയയിലെ ജറാജിര്‍, റാസ് അല്‍ മാറാ എന്നിവിടങ്ങളിലേക്ക് എത്തി. 850 പേരടങ്ങിയ മൂന്നാമത്തെ സംഘവും ഈ മാസം 23ന് സെമ്‌റാനി ബോര്‍ഡര്‍ വഴി തിരിച്ചെത്തി.

ഐക്യ രാഷ്ട്രസഭയുടെ ഹൈ കമ്മീഷണര്‍ ഫോര്‍ റിഫ്യൂജസിന്റെ കണക്കുകള്‍ പ്രകാരം ലബനനില്‍ 10ലക്ഷം സിറിയന്‍ അഭയാര്‍ഥികളുണ്ട്. എന്നാല്‍ ലബനനന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം 15 ലക്ഷം അഭയാര്‍ഥികളുണ്ട്. ലബനനില്‍ നിന്നും സിറിയിലെത്തുന്ന എല്ലാ സിറിയന്‍ അഭയാര്‍ഥികള്‍ക്കും നിയമപരമായ എല്ലാ പരിരക്ഷയും റഷ്യന്‍ സിറിയന്‍ ലബനീസ് സുരക്ഷാ സമിതി നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് പ്രകാരം 8,90,000 സിറിയന്‍ അഭയാര്‍ഥികളെ ജന്മനാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

Top