‘ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിന്? വിശ്വാസികള്‍ക്കു വിട്ടു കൊടുത്തുകൂടേ?’

ഡൽഹി: ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ക്ഷേത്രകാര്യങ്ങൾ വിശ്വാസികൾക്കു വിട്ടുകൊടുത്തുകൂടേയെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എഎസ് ഒക്ക എന്നിവർ അടങ്ങിയ ബെഞ്ച് ചോദിച്ചു.

കർണൂലിലെ അഹോബിലാം ക്ഷേത്രത്തിൽ ഭരണത്തിനായി എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. സംസ്ഥാന സർക്കാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

ക്ഷേത്രകാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് എന്തിനെന്ന്, ജസ്റ്റിസ് കൗൾ സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഡ്വക്കേറ്റ് നിരഞ്ജൻ റെഡ്ഡിയോടു ചോദിച്ചു. ക്ഷേത്രത്തിന്റെ ഭരണം അതുമായി ബന്ധപ്പെട്ടവർ നടത്തട്ടെയെന്ന് കോടതി പറഞ്ഞു. ക്ഷേത്രകാര്യങ്ങൾ വിശ്വാസികൾക്കു വിട്ടുകൊടുത്തുകൂടേയെന്നും ബെഞ്ച് ആരാഞ്ഞു.

ക്ഷേത്രത്തിൽ എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനയുടെ 26 ഡി അനുഛേദത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി വിധി. മഠാധിപതിയുടെ അവകാശങ്ങളുടം ലംഘനമാണ് സർക്കാർ നടപടി. തമിഴ്‌നാട്ടിലെ അഹോബിലാം മഠത്തിന്റെ അവിഭാജ്യഘടകമാണ് ഈ ക്ഷേത്രമെന്നും ഹൈക്കോടതി വ്യക്തമാക്കി. മഠവും ക്ഷേത്രവും രണ്ടാണെന്ന സർക്കാർ വാദം കോടതി സ്വീകരിച്ചില്ല.

Top