ശബരിമല ക്ഷേത്ര ശ്രീകോവിലിലെ ചോ‍ര്‍ച്ച;  ഇന്ന് പ്രത്യേക പരിശോധന നടത്തും

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രാഥമിക പരിശോധന ഇന്ന് നടത്തും. ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടക്കുന്നത്. ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നത്. സ്വർണം പതിച്ച മേൽക്കൂര പൊളിച്ച് പരിശോധിച്ചാൽ മാത്രമെ ചോർച്ചയുടെ തീവ്രത മനസിലാകു എന്നാണ് വിവരം.

വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ തന്നെയാണ് രണ്ടാഴ്ച മുൻപ് പറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ കണ്ടെത്തിയ ചോർച്ചയുടെ തീവ്രത മൂന്ന് മാസങ്ങൾക്കിപ്പുറം മാധ്യമ വാർത്തകൾക്ക് ശേഷമാണ് ദേവസ്വം ബോർഡ് ഗൗരവത്തിലെടുത്തത്.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിനെ സമീപിച്ചത്. സ്വർണപാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുൻപ് തിരുവാഭരണ കമ്മീഷണർ ജി ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത് എന്നാൽ ബോർഡ് തന്നെ നിർമ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും വ്യക്തം.

Top