കേരളത്തില്‍ ഇടതുപക്ഷത്തെ മറികടന്ന് മുസ്‍ലിം ലീഗ് ; വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം

തിരുവനന്തപുരം: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും ജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോള്‍ ഇടത് കോട്ടകള്‍ പോലും കേരളത്തില്‍ തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളില്‍ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയം നേടിയത്.

അതേസമയം ഇടതുപക്ഷത്തെയും മറികടന്നിരിക്കുകയാണ് മുസ്ലിം ലീഗ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി മൂന്ന് സീറ്റുകളിലാണ് മുസ്ലിം ലീഗ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നത്.

കേരളത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ രണ്ടരലക്ഷത്തിലധികം വോട്ടിനും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തില്‍ രണ്ട് ലക്ഷത്തോളം വോട്ടിനും ലീഡ് നേടിയിരിക്കുന്നു. മലപ്പുറത്തും പൊന്നാനിയും ഏകദേശം വിജയമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

കേരളത്തില്‍ മലപ്പുറത്തിനും പൊന്നാനിയ്ക്കും പുറമെ തമിഴ്നാട്ടില്‍ രാമനാഥ പുരത്താണ് മുസ്ലിം ലീഗ് നിലവില്‍ ലീഡ് ചെയ്യുന്നത്. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യകക്ഷിയായിട്ടാണ് രാമനാഥപുരത്ത് ലീഗ് മത്സരിച്ചത്. ബി.ജെ.പിയുടെ നൈനാര്‍ നഗതരനെതിരെ മുസ്ലിം ലീഗിന്റെ നവാസ് ഖനി രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡുമായാണ് നിലവില്‍ മുന്നേറുന്നത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ-മുസ്ലിം ലീഗ് സഖ്യത്തോടൊപ്പമാണ് സി.പി.ഐ.എമ്മും മത്സരിക്കുന്നത്.

Top