League Cup Final: Liverpool to face Manchester City at Wembley

ലണ്ടന്‍: കടുപ്പക്കാരായ സ്റ്റോക്ക് സിറ്റിയെ സഡന്‍ ഡെത്തില്‍ തോല്‍പിച്ച് ലിവര്‍പൂള്‍ ലീഗ് കപ്പ് ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരുപാദ സ്‌കോര്‍ 1-1 എന്ന സമനിലയിലായതിനെ തുടര്‍ന്ന് ആന്‍ഫീല്‍ഡിലെ കളി ഷൂട്ടൗട്ടിലേക്കു നീണ്ടു.

അഞ്ചു കിക്കുകള്‍ കഴിഞ്ഞപ്പോഴും സ്‌കോര്‍ സമാസമം; 4-4. സ്റ്റോക്ക് താരം പീറ്റര്‍ ക്രൗച്ചിന്റെ കിക്ക് ലിവര്‍പൂള്‍ ഗോളി സിമേണ്‍ മിനോലെറ്റ് തടഞ്ഞു. ലിവര്‍പൂളിന്റെ എംറെ കാന്റെ കിക്ക് പോസ്റ്റിലിടിച്ചു മടങ്ങുകയും ചെയ്തു.

സഡന്‍ ഡെത്തില്‍ ആദ്യ കിക്ക് ഇരുടീമും ലക്ഷ്യത്തിലെത്തിച്ചു. സ്റ്റോക്ക് താരം മാര്‍ക് മുനീസയുടെ കിക്ക് തകര്‍പ്പന്‍ സേവിലൂടെ മിനോലെറ്റ് രക്ഷപ്പെടുത്തിയതോടെ ലിവര്‍പൂളിനു സുവര്‍ണാവസരം. ജോ അലന്‍ കിക്കെടുക്കാനെത്തിയപ്പോള്‍ ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് സമ്മര്‍ദം താങ്ങാനാവാതെ മുഖംതിരിച്ചു നിന്നു.

അലന്റെ കിക്ക് ക്രോസ് ബാറിനു തൊട്ടുതാഴെ വല തൊട്ടതോടെ ആന്‍ഫീല്‍ഡില്‍ ആഘോഷം. സ്വന്തം മൈതാനത്തു കിട്ടിയ 1-0 തോല്‍വിയുടെ കടം ഇന്നലെ വീട്ടിയെങ്കിലും സ്റ്റോക്കിന് അതു പൂര്‍ണ വിജയത്തിലെത്തിക്കാനായില്ല. ആദ്യപകുതിയിലെ അധികസമയത്തു മാര്‍കോ അര്‍നോട്ടോവിച്ചാണു ഗോള്‍ നേടിയത്.

അര്‍നോട്ടോവിച്ച് വ്യക്തമായും ഓഫ്‌സൈഡ് പൊസിഷനിലായിരുന്നെങ്കിലും റഫറി അതു കാണാതെ പോയത് ലിവര്‍പൂളിന്റെ നിര്‍ഭാഗ്യം. രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ റോബര്‍ട്ട് ഫിര്‍മിനോയുടെയും അധികസമയത്തു സ്റ്റോക്കിന്റെ മാര്‍കോ വാന്‍ ജിന്‍കെലിന്റെയും ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഫെബ്രുവരി 28നു നടക്കുന്ന ഫൈനലില്‍ ലിവര്‍പൂള്‍, എവര്‍ട്ടന്‍-മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനല്‍ മല്‍സരവിജയികളെ നേരിടും.

Top